അന്‍പത്തി ഒന്ന് വര്‍ഷത്തെ അഭിനയ ജീവിതം, നാനൂറിലധികം സിനിമകള്‍; മലയാളത്തിന്റെ പ്രിയ നടന് മമ്മൂക്കയ്ക്ക് ഇന്ന് 71-ാം പിറന്നാള്‍
”ഞാനൊരു ആഗ്രഹ നടനാണ്. അഭിനയമെന്ന കലയോട് എനിക്ക് ആവേശമാണ്, അഭിനിവേശമാണ്”. ഇത് മലയാള സിനിമയിലെ ഒരു പുതുമുഖ നടന്റെ വാക്കുകളല്ല. മറിച്ച് ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളും സമ്മാനിച്ച ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയുടെ വാക്കുകളാണ്. നായകനും പ്രതിനായകനും സഹനടനുമായി വിവിധ ഭാഷകളില്‍ നാനൂറില്‍ അധികം സിനിമകളാണ് അദ്ദേഹം അഭിനയിച്ചത്്. വൈക്കംകാരുടെ മുഹമ്മദ് കുട്ടി, മാഹാരാജാസിന്റെ ഉമര്‍ ഷെരീഫും സുഹൃത്തുക്കളുടെ മമ്മൂട്ടിയുമായി ഒടുവില്‍ മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. തന്റെ തേച്ചു മിനുക്കിയെടുത്ത ആവേശം അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് പകരക്കാരനില്ലത്ത നടന് എന്ന പദത്തിലേക്കാണ്.
1971-ല്‍ കെ സേതുമാധവന്റെ സംവിധാനത്തിലൊരുങ്ങിയ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ ആയിരുന്നു മമ്മൂട്ടിയുടെ ആദ്യ സിനിമ. വെറും ഒരു സീനില്‍ മാത്രമായിരുന്നു അതില്‍ അദ്ദേഹം ഉണ്ടായിരുന്നത്. പിന്നെയും അത്തരം കഥാപാത്രങ്ങള്‍ ചെയ്തു. 1973-ല്‍ പുറത്തിറങ്ങിയ ‘കാലചക്ര’ത്തില്‍ ഒരു തോണിക്കാരന്റെ വേഷത്തിലെത്തി. അധികമാരും ശ്രദ്ധിക്കാത്ത, പേരുപോലും ഇല്ലാത്ത കഥാപാത്രം. സിനിമയില്‍ നായകനായ തോണിക്കാരനായ പ്രേം നസീര്‍ തന്റെ കാമുകിയോടൊപ്പം ഒളിച്ചോടിപ്പോകുമ്പോള്‍ പകരക്കാരനായെത്തുന്ന ആളായാണ് മമ്മൂട്ടി അഭിനയിച്ചത്.
81-ല്‍ പുറത്തിറങ്ങിയ, പി ജി വിശ്വംഭരന് സംവിധാനം ചെയ്ത ‘സ്ഫോടന’ത്തില്‍ മമ്മൂട്ടി അഭിനയിച്ചു. അന്ന് എം ജി സോമനും സുകുമാരനുമൊക്കെ മുന്‍നിരയില്‍ നില്ക്കുന്ന കാലഘട്ടം. ഒരു തുടക്കക്കാരനായിരുന്നത് കൊണ്ടാവാം വേണ്ട പരിഗണന മമ്മൂട്ടിക്ക് ലഭിച്ചിരുന്നില്ല. മൂവരും മതിലു ചാടുന്ന ഒരു രംഗത്തില്‍ എം ജി സോമനും സുകുമാരനും ചാടുമ്പോള്‍ സേഫ്റ്റി ഉപയോഗിച്ചിരുന്നു എങ്കില്‍ മമ്മൂട്ടിയുടെ ഷോട്ടില്‍ ഈ പരിഗണന ഇല്ലായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ കാലിന് പരിക്കേല്‍ക്കുന്ന സംഭവം ഉണ്ടാകുന്നത്.
സിനിമിയുടെ നിര്‍മ്മാതാവ് കൂടിയായ ഷീല സെറ്റില്‍ ഇക്കാര്യം ചോദിച്ച് സംവിധായകനോട് കയര്‍ത്ത് സംസാരിക്കുകയും കാരണം തിരക്കുകയും ചെയ്തപ്പോള്‍ അന്ന് പി ജി വിശ്വംഭരന് പറഞ്ഞത്, ‘ ഇവനൊക്കെ ഇന്ന് വരും നാളെ പോകും, നിലനില്ക്കാന് പോകുന്നില്ല എന്നായിരുന്നു’. മറ്റൊരു അനുഭവം കൂടി ഇതേ സിനിമയില്‍ മമ്മൂട്ടിക്കുണ്ടായി. ഡബ്ബിങ്ങിനായെത്തിയ മമ്മൂട്ടിയുടെ ശബ്ദം മോശം എന്ന് പറഞ്ഞുകൊണ്ട് പകരം മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുകയും ചെയ്തു. നിറകണ്ണുകളോടെ സ്റ്റുഡിയോയ്ക്ക് മുന്നിലെത്തിയ താരം മറുത്തൊന്നും പറയാതെ അവിടെ നിന്നിറങ്ങി. പില്കാലത്ത് ഇതേ സംവിധായകനൊപ്പം പ്രവര്‍ത്തിച്ച് നിരവധി സൂപ്പര്‍ ഹിറ്റുകളാണ് അദ്ദേഹം സമ്മാനിച്ചത്. മുഹമ്മദ് കുട്ടി എന്ന പേരാണ് പില്ക്കാലത്ത് മമ്മൂട്ടി ആയത്.
കെ ജി ജോര്‍ജുമായുള്ള കൂട്ടുകെട്ടിലൂടെയാണ് മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ഹിറ്റുകള്‍ സംഭവിക്കുന്നത്. 1980-ല്‍ ‘മേള’യിലൂടെ ബൈക്ക് ജമ്പര്‍ വിജയന്റെ വേഷത്തെയാണ് മമ്മൂട്ട് എത്തിയത്. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ക്യാരക്ടര്‍ റോളുകളില്‍ താരം കുറച്ച് സിനിമകളും അധികം ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു സിനിമയില്‍ നായകാനായും എത്തി. ആ സമയത്താണ് 81-ല്‍ ഐ വി ശശി സംവിധാനം ചെയ്ത തൃഷ്ണ എന്ന സിനിമ ഒരുക്കുന്നത്. അന്ന് ‘അങ്ങാടി’ ‘അവളുടെ രാവുകള്‍’ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ ഐ വി ശശി ഏറെ ശ്രദ്ധേയനായ സമയമായുരുന്നു. എംടിയുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത തൃഷ്ണ സൂപ്പര്‍ ഹിറ്റായി.
‘അതിരാത്രം’, ‘ആള്‍കൂട്ടത്തില്‍ തനിയെ’, ‘ആവനാഴി’, ‘മൃഗയ’, ‘അബ്കാരി’, ‘അടിമകള്‍ ഉടമകള്‍’, ‘അനുബന്ധം’ അങ്ങനെ നിരവധി സിനിമകള്‍ മമ്മൂട്ടിയുമായി ഐ വി ശശി ചെയ്തു. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ‘അഹിംസ’ എന്ന ചിത്രത്തിന് മികച്ച സഹനടനുള്ളതായിരുന്നു. ബാലചന്ദ്ര മേനോന്, പ ജി വിശ്വംഭരന്, കെ ജി ജോര്‍ജ്, പദ്മരാജന്, ഐ വി ശശി എന്നിങ്ങനെ മലയാള സിനിമയുടെ ഹിറ്റ് സംവിധായകരുടെ നായകനായി മമ്മൂട്ടി എത്തിയെങ്കിലും ഒരു സൂപ്പര്‍ സ്റ്റാര്‍ ഇമേജ് കൈവന്ന് തുടങ്ങുന്നത് 80കളിലാണ്. എങ്കിലും ഒരു സിനിമയില്‍ നിന്ന് മറ്റൊരു സിനിമയിലേക്ക് ഇടവേളയില്ലാതെ അഭിനയിച്ച തിരക്കേറിയ നടനായി മമ്മൂട്ടി മാറി.
1982 മുതല്‍ 87 വരെയുള്ള കാലയളവില്‍ മാത്രം മമ്മൂട്ടി 150-ഓളം സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചത്. അതില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എല്ലാം നായക വേഷങ്ങള്‍ തന്നെ. അതേ കാലഘട്ടിത്തില്‍ തന്നെയാണ് മോഹന്‍ലാലും താര പദവിയിലേക്ക് എത്തുന്നത്. ‘രാജാവിന്റ മകന്’ എന്ന സിനിമയിലെ മമ്മൂട്ടി ഉപേക്ഷിച്ച നായക വേഷം മോഹന്‍ലാല്‍ ചെയ്തത് സൂപ്പര്‍ ഹിറ്റാക്കി.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കരിയറിലെ തന്നെ നിര്‍ണായക വര്‍ഷമായിരുന്നു 1986.മോഹന്‍ലാലിന്റെ ഡേറ്റിനുവേണ്ടി മുന്‍നിര സംവിധായകര്‍ ഓടിനടന്ന സമയം തന്നെ മമ്മൂട്ടിയുടെ സിനിമ പരാജയങ്ങള്‍ അന്നത്തെ സിനിമ മാഗസിനുകള്‍ ചര്‍ച്ചയാക്കി. ആ സമയത്താണ് മമ്മൂട്ടിയെ നായകനാക്കി ജോഷിയുടെ ‘ ന്യൂഡല്‍ഹി’ ഇറങ്ങുന്നത്. മമ്മൂട്ടിയുടെ വലിയൊരു തിരിച്ചുവരവായിരുന്നു ആ സിനിമ.
അഭിനയത്തില്‍ ഫ്ലെക്സിബിലിറ്റി ഇല്ല എന്നതായുരുന്നു നടന് നേരിട്ട വിമര്‍ശനങ്ങളില്‍ ഒന്ന്. എന്നാല്‍ ‘തനി ആവര്‍ത്തന’ത്തിലെ ബാലന് മാഷ്, ‘വടക്കന്‍ വീരഗാഥ’യിലെ ചന്തുവും ‘മൃഗയ’യിലെ വാറുണ്ണിയുമൊക്കെ ആ വിമര്‍ശനങ്ങളെ പോളിച്ചടുക്കി. അവിടെ നിന്ന് ‘ഒരുസിബിഐ ഡയറിക്കുറിപ്പി’ലെ സേതുരാമയ്യര്‍, ബഷീര്‍, കോട്ടയം കുഞ്ഞച്ചന്, അച്ചൂട്ടി, ‘ദളപതി’യിലെ ദേവരാജ്, മേലടത്ത് രഘവന് നായര്‍, രാജമാണിക്യം, ബിലാല്‍, പഴശ്ശിരാജ, പ്രാഞ്ചിയേട്ടന്, മൈക്കിളപ്പന് എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍.