ഒറ്റ കുഴി പോലുമില്ലാത്ത റോഡിലാണ് ഒറ്റ് ഷൂട്ട് ചെയ്തത്; ധൈര്യപൂർവം തീയേറ്ററുകളിൽ വന്ന് സിനിമ ആസ്വദിക്കാമെന്ന് കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ദ്വിഭാഷ ചിത്രമാണ് ഒറ്റ്. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്. ഈ വേളയിൽ പ്രസ് മീറ്റിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ചിത്രത്തിന് യോജിച്ച പേര് തന്നെയാണ് ഒറ്റ് എന്നത്. കിച്ചു എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. തമാശകളൊക്കെയായി ആളുകളോടെ പെട്ടെന്ന് അടുക്കുന്ന, ചെറിയൊരു പ്രണയവുമൊക്കെയായി നടക്കുന്ന ഒരു വ്യക്തിയാണ്. കിച്ചുവിനെ ഒരു ടാസ്ക് ഏൽപ്പിക്കുകയാണ്. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്.കൊവിഡ് സമയത്തിന് മുമ്പായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ആദ്യം ദ്വിഭാഷ ചിത്രമായിട്ടല്ല ഉദ്ദേശിച്ചത്. അരവിന്ദ് സ്വാമിയുടെ ഡേറ്റ് കിട്ടിയതിന് ശേഷമാണ് അങ്ങനെ ചെയ്യാമെന്ന് ആലോചിച്ചത്.ഇന്റിമസി സീൻ മാത്രം പ്രതീക്ഷിച്ച് സിനിമ കാണാൻ വരരുത്. അതിനപ്പുറമുള്ള വേറൊരു രീതിയിലുള്ള സിനിമയാണെന്ന് തന്നെ പറയാം. ഞാൻ വേറൊരു കാര്യം പറയട്ടെ, ഈ ഒറ്റ് എന്ന് പറയുന്ന സിനിമയുടെ ചിത്രീകരണത്തിനായി മുംബയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തു. ഒറ്റ കുഴിപോലും ഇല്ല റോഡുകളിൽ. അതും എടുത്തുപറയേണ്ട കാര്യമാണ്. ഇതും ഒരു റോഡ് മൂവിയാണ്. കുഴികളില്ല, അതുകൊണ്ട് ധൈര്യപൂർവം തീയേറ്ററുകളിൽ വന്ന് സിനിമ ആസ്വദിക്കാം.’- അദ്ദേഹം പറഞ്ഞു.