മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ചക്രവാതചുഴി രൂപപ്പെടാൻ സാദ്ധ്യത; അഞ്ച് ദിവസം കൂടി വ്യാപക മഴ, നാളെ പന്ത്രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യത. കോമറിൻ മേഖലയ്ക്കും അതിന് സമീപത്തുള്ള മാലദ്വീപ് പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ചക്രവാതചുഴി നാളെയോടെ രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് ശക്തി പ്രാപിച്ചു ന്യുന മർദ്ദമായി ശക്തിപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.ഇന്നും നാളെയും ഒറ്റപ്പെട്ട അതി തീവ്രമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ന് എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.നാളെ പന്ത്രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് റവന്യുമന്ത്രി കെ രാജൻ നിർദേശം നൽകി