ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആശ്രയിക്കുന്ന റഷ്യയ്ക്ക് ആയുധങ്ങൾ വിൽക്കാൻ ഉത്തരകൊറിയ, യു എസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്
വാഷിംഗ്ടൺ : ഉത്തരകൊറിയയിൽ നിന്ന് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങാൻ റഷ്യ പദ്ധതിയിടുന്നതായി യു എസ് ഇന്റലിജൻസ് റിപ്പോർട്ട്. യുക്രെയിനെതിരെയുള്ള ആക്രമണത്തിൽ പ്രയോഗിക്കുന്നതിനായി റോക്കറ്റുകളും പീരങ്കി ഷെല്ലുകളുമാണ് ഉത്തരകൊറിയ റഷ്യയിലേക്ക് കയറ്റിയയക്കാൻ ഒരുങ്ങുന്നത്. ലക്ഷക്കണക്കിന് ആയുധങ്ങൾ റഷ്യ വാങ്ങിയേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുക്രെയിനുമായുള്ള യുദ്ധം അനന്തമായി നീളുന്നത് റഷ്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചതാണ് ആയുധ ക്ഷാമം രൂക്ഷമാക്കിയത്.യുക്രെയിൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ദൃഢമായെന്നും യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. ഇതാണ് ആയുധ ഇടപാടിലേക്ക് എത്തുമെന്ന് അമേരിക്ക വിശ്വസിക്കാൻ കാരണം. അടുത്തിടെ ഇറാനിൽ നിന്നും ഡ്രോണുകൾ റഷ്യ വാങ്ങിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിച്ചു. ഓഗസ്റ്റിൽ റഷ്യ വാങ്ങിയ ഇറാനിയൻ ഡ്രോണുകളിൽ ചിലത് സാങ്കേതിക പ്രശ്നങ്ങളാൽ ഉപയോഗശൂന്യമായി.
യുക്രെയിനിലെ റഷ്യൻ അധിനിവേശം ആറുമാസം കഴിഞ്ഞും തുടരവേ തന്ത്രപരമായ ലക്ഷ്യങ്ങളൊന്നും ഇതുവരെ പുട്ടിന് നേടാനായിട്ടില്ല. അതേസമയം യുദ്ധത്തിൽ റഷ്യയ്ക്ക് യുദ്ധോപകരണങ്ങളും ഉദ്യോഗസ്ഥരും നഷ്ടപ്പെടുന്നത് തുടരുകയാണ്.