ആക്രമിച്ച പുലിയെ യുവാവ് വാക്കത്തികൊണ്ട് വെട്ടിക്കൊന്നത് സ്വയം രക്ഷാർത്ഥമെന്ന് വനംവകുപ്പ്, കേസെടുത്തേക്കില്ല
ഇടുക്കി: മാങ്കുളത്ത് ആക്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നത് സ്വയംരക്ഷാർത്ഥമെന്ന് വനംവകുപ്പിന്റെ വിശദീകരണം. ചിക്കണാംകുടി കോളനി നിവാസി ഗോപാലനാണ് പുലിയെ വാക്കത്തികൊണ്ട് വെട്ടിക്കൊന്നത്. മാങ്കുളത്ത് ഇന്ന് പുലർച്ചെയാണ് സംഭവം.രണ്ട് ആടുകളെ കൊന്ന പുലി ഗോപാലനെ ആക്രമിക്കുകയായിരുന്നു.രാവിലെ ഗോപാലൻ സഹോദരന്റെ വീട്ടിലേയ്ക്ക് പോകവേയായിരുന്നു ആക്രമണം. പുലി റോഡിൽ കിടക്കുകയായിരുന്നെന്ന് ഗോപാലൻ പറഞ്ഞു. രണ്ട് ആടിനെയും കോഴികളെയും കൊന്ന പുലിയായിരുന്നു അത്. നടന്നുപോവുകയായിരുന്ന തന്റെ ദേഹത്തേയ്ക്ക് ചാടി ആക്രമിച്ചു. തുടർന്ന് കയ്യിലുണ്ടായിരുന്ന വാക്കത്തി വീശിയപ്പോൾ പുലിയ്ക്ക് മുറിവേൽക്കുകയായിരുന്നെന്ന് ഗോപാലൻ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ഗോപാലനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലിയെ കൊന്നത് സ്വയംരക്ഷാർത്ഥമായതിനാൽ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയിൽ പുലിയുടെ സാന്നിദ്ധ്യമുണ്ട്. പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് വച്ചിരുന്നെങ്കിലും പുലി കുടുങ്ങിയിരുന്നില്ല.