ശ്രീലങ്കയിൽ പെട്രോൾ കച്ചവടത്തിന് കമ്പനികളുടെ മത്സരം, താത്പര്യമറിയിച്ചെത്തിയത് ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള 24 കമ്പനികൾ
സാമ്പത്തിക തകർച്ചയിൽ പ്രതിസന്ധിയിലായ ശ്രീലങ്കയിൽ പെട്രോളിയം ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ താത്പര്യം അറിയിച്ച് കൂടുതൽ വിദേശ കമ്പനികൾ. രാജ്യത്തെ പെട്രോളിയം മേഖലയിൽ പെട്രോളിയം ഉൽപന്നങ്ങൾ വിൽക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള 24 കമ്പനികളാണ് ശ്രീലങ്കൻഊർജ്ജ മന്ത്രാലയത്തെ സമീപിച്ചത്. വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ കടുത്ത ദൗർലഭ്യം കാരണം രാജ്യത്ത് പെട്രോളിയം ഇറക്കുമതി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ. ശ്രീലങ്കയിൽ ദീർഘകാലാടിസ്ഥാനത്തിൽ പെട്രോളിയം ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനുമായി കമ്പനികളെ കഴിഞ്ഞ മാസം ശ്രീലങ്ക ക്ഷണിച്ചിരുന്നു.യു എ ഇ, സൗദി അറേബ്യ, അമേരിക്ക, ചൈന, ഇന്ത്യ, റഷ്യ, യുകെ, മലേഷ്യ, നോർവേ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 24 കമ്പനികളാണ് ശ്രീലങ്കയിൽ പെട്രോളിയം വിതരണത്തിന് തയ്യാറാണെന്ന് സർക്കാരിനെ അറിയിച്ചത്. വിവിധ കമ്പനികളിൽ നിന്നും താത്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള അപേക്ഷ ലഭിച്ചതായി ശ്രീലങ്കൻ ഊർജ മന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ശ്രീലങ്കയിൽ 50 ഇന്ധന സ്റ്റേഷനുകൾ തുറന്ന് പ്രവർത്തനം വിപുലീകരിക്കുമെന്ന് അറിയിച്ചിരുന്നു. ശ്രീലങ്കൻ സർക്കാർ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയതോടെ യാണ് ഇത്.അതേസമയം സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക ലോകബാങ്കിൽ നിന്നും വായ്പ നേടുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് രണ്ടാം ഘട്ട ചർച്ച നടക്കുകയാണ്. രാജ്യത്തെ വൈദ്യുതി നിരക്ക് പരിഷ്കരണം, നികുതി ഘടന എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്താരാഷ്ട്ര നാണയ നിധി സർക്കാരിനോട് തേടിയിട്ടുണ്ട്. രാജ്യത്തിന് 51 ബില്യൺ ഡോളർ വിദേശ കടമുണ്ട്, അതിൽ 28 ബില്യൺ ഡോളർ 2027ഓടെ തിരികെ നൽകേണ്ടതാണ്.