എന്നോട് കളിച്ചാൽ അനുഭവിക്കുമെന്ന് ‘ബുള്ളറ്റ് റാണി’, പൊലീസുകാരിയെ കാറിടിച്ച് നിലത്ത് തള്ളിയിട്ട് മർദ്ദനം, പിന്നാലെ പണിയുംകിട്ടി
ലക്നൗ: പൊലീസ് ഉദ്യോഗസ്ഥയുടെ സ്കൂട്ടറിൽ കാറിടിക്കുകയും ഉദ്യോഗസ്ഥയെ മർദ്ദിക്കുകയും ചെയ്ത വ്ളോഗർ അറസ്റ്റിൽ. ബൈക്കിലും കാറിലും അഭ്യാസപ്രകടനം നടത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രശസ്തയായ ചൗധരി ശിവാംഗി ദബാസാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.കഴിഞ്ഞ ദിവസം രാത്രി സിറ്റി പാർക്ക് ജംഗ്ഷന് സമീപത്ത് വച്ച് ശിവാംഗി ഓടിച്ചിരുന്ന കാർ പൊലീസ് കോൺസ്റ്റബിളായ ജ്യോതി ശർമയുടെ സ്കൂട്ടറിലിടിക്കുകയായിരുന്നു. അതിവേഗത്തിലെത്തിയ കാർ മറിക്കടക്കാനുള്ള ശ്രമത്തിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജ്യോതി റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ കാറിൽ നിന്നിറങ്ങിയ ശിവാംഗിയും ജ്യോതിയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പൊലീസുകാരിയെ ശിവാംഗി മർദ്ദിക്കുകയുമായിരുന്നു. പൊലീസുകാരിയെ നിലത്തേക്ക് തള്ളിയിട്ട് മുഖത്തടിച്ച യുവതി തന്നോട് ഏറ്റുമുട്ടലിന് വന്നാൽ പരിണതഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പൊലീസിന്റെ ഡയൽ 112 പട്രോളിംഗ് സംഘത്തിൽ ജോലിചെയ്യുന്ന ജ്യോതി ജോലികഴിഞ്ഞ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള സംഘർഷത്തിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ജ്യോതി ശർമ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ശിവാംഗിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ബുള്ളറ്റ് റാണി എന്ന് പേരിലറിയപ്പെടുന്ന ശിവാംഗിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളേവേഴ്സ് ആണുള്ളത്. ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം ഏറെ ശ്രദ്ധനേടാറുമുണ്ട്.