പ്രാർത്ഥനയ്ക്കിടെ ഗ്യാസ് സിലിണ്ടർ എടുത്തുവയ്ക്കാൻ ഭാര്യയുടെ വിളി, ഒരു പണിക്കും പോകാതെ ഭക്തിയുമായി കഴിഞ്ഞ 47കാരൻ അഞ്ചു പേരെ കഴുത്തറുത്ത് കൊന്നു
ഡെറാഡൂൺ : പൂജയ്ക്കിടെ ശല്യപ്പെടുത്തിയ ഭാര്യയെയും മൂന്ന് കുട്ടികളെയും മാതാവിനെയും കഴുത്തറുത്ത് കൊന്ന് നാൽപ്പത്തിയേഴുകാരൻ. ഡെറാഡൂണിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള റാണിപോഖ്രിയിലാണ് ക്രൂരമായ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാൽപ്പത്തിയേഴുകാരനായ യുപിയിലെ ബന്ദ സ്വദേശിയായ മഹേഷ് കുമാറാണ് ഭാര്യയേയും മൂന്ന് പെൺമക്കളേയും മാതാവിനേയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. ഭാര്യ നീതു ദേവി, അമ്മ ബീതൻ ദേവി, പെൺമക്കളായ അപർണ, സ്വർണ, അന്നപൂർണ എന്നിവരോടൊപ്പമാണ് മഹേഷ് കുമാർ താമസിച്ചിരുന്നത്. സഹോദരൻ ഉമേഷിന്റെ വീട്ടിലാണ് പത്ത് വർഷമായി ഇവർ താമസിച്ചിരുന്നത്. സ്പെയിനിൽ ജോലി ചെയ്യുന്ന സഹോദരനായിരുന്നു കുടുംബത്തിന്റെ ചെലവിനായി പണം അയച്ചിരുന്നത്. മഹേഷ് പണിക്കൊന്നും പോകാതെ പ്രാർത്ഥനയും പൂജകളുമായി വീട്ടിൽ തന്നെ തുടരുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 6.45 നും 7.15 നും ഇടയിൽ മഹേഷ് പൂജയിൽ ഏർപ്പെട്ടിരിക്കവേ അടുക്കളയിൽ നിന്നും ഭാര്യ തീർന്ന ഗ്യാസ് സിലിണ്ടർ മാറ്റി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഗ്യാസ് തീർന്നത്. എന്നാൽ പൂജയിൽ വിഘ്നം നേരിട്ടതിൽ പ്രകോപിതനായ മഹേഷ് അടുക്കളയിൽ ചെന്ന് കത്തിയെടുത്ത് അഞ്ച് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മക്കളുടെ നിലവിളികേട്ടാണ് അയൽവാസികൾ എത്തിയത്.