ന്യൂഡൽഹി : രാജ്യത്തുടനീളം ഉയര്‍ന്ന പ്രതിഷേധത്തിന്റെയും സംസ്ഥാനങ്ങളുടെ നിസ്സഹകരണത്തിന്റെയും പശ്ചാത്തലത്തില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്രം നിലപാട് മാറ്റി. നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍) സര്‍വേയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ജനങ്ങള്‍ ഉത്തരം നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
മാതാപിതാക്കളുടെ ജനനസ്ഥലം, തിയതി എന്നിവയ്ക്ക് മറുപടി നിര്‍ബന്ധമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്‍പിആറില്‍ സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആശയവിനിമയം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അഞ്ച് പുതിയ ചോദ്യങ്ങളാണ് എന്‍പിആറില്‍ ഉണ്ടായിരുന്നത്. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കേണ്ടതില്ല.
എന്‍പിആറിലെ വിവാദ ചോദ്യങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ ആശങ്കയറിയിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള മുന്നോടിയായാണ് എന്‍പിആറില്‍ ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സംസ്ഥാനങ്ങള്‍ അറിയിച്ചത്. തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്രം പുതിയ നിലപാട് എടുത്തത്.
ജമ്മു- കാശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെ കേന്ദ്രഭരണ പ്രദേശങ്ങളായ ദാമന്‍ ദിയുവും ദദ്രനഗര്‍ ഹവേലിയും ലയിപ്പിച്ചു കൊണ്ടുള്ള നിയമഭേദഗതിക്കും ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി.