അദ്ധ്യാപകനിൽ നിന്ന് പിടികൂടിയത് 99 കോടിയുടെ ഹെറോയിൻ; വിമാനത്താവളത്തിലെ സ്കാനറുകളിൽ പെടാതിരിക്കാൻ പ്രതി ചെയ്തത് ഇങ്ങനെ
ബംഗളൂരു: ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 99 കോടി രൂപ വിലമതിക്കുന്ന 14 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തിൽ തെലങ്കാന സ്വദേശിയായ അദ്ധ്യാപകനെ ഡി ആർ ഐ (ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ്) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
അൻപത്തിരണ്ടുകാരനായ പ്രതി എത്യോപ്യൻ എയർലൈൻ വിമാനത്തിലാണ് ബംഗളൂരുവിലെത്തിയത്. രണ്ട് ട്രോളി ബാഗുകളിൽ ഒളിപ്പിച്ചാണ് ഇയാൾ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. ലഗേജ് പരിശോധനയ്ക്കിടെയാണ് ട്രോളി ബാഗുകളിൽ ഹെറോയിൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
ബാഗിന്റെ അടിഭാഗത്തുള്ള രഹസ്യ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിമാനത്താവളത്തിലെ കമ്പ്യൂട്ടർ സ്കാനറുകളിൽ പെടാതിരിക്കാൻ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നു. എന്നാൽ ബാഗിന്റെ അടിവശം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയായിരുന്നു.
താൻ എങ്ങനെയാണ് മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമായതെന്നും പ്രതി ഡി ആർ ഐ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞു. ഓൺലൈനിൽ വിദേശ ജോലി പരസ്യം കണ്ട് വിളിച്ചിരുന്നു.
എത്യോപ്യയിലെ അദ്ദിസ് അദാബയിലുള്ള ഒരാളാണ് ഫോണെടുത്തത്. തുടർന്ന് എത്യോപ്യയിൽ നിന്ന് മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്താൻ അവരുമായി കരാറിലെത്തുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു.എത്യോപ്യയിൽ നിന്നെത്തിച്ച മയക്കുമരുന്ന് ഡൽഹിയിൽ എത്തിക്കുന്നതിനായി ഇയാൾ ബംഗളൂരുവിൽ നിന്ന് മറ്റൊരു വിമാന ടിക്ക് ബുക്ക് ചെയ്തിരുന്നതായും അധികൃതർ അറിയിച്ചു. ബംഗളൂരു വഴി ഡൽഹിയിലേക്ക് വൻതോതിൽ ഹെറോയിൻ കടത്തുന്നതായി ഡി ആർ ഐയുടെ ബംഗളൂരു യൂണിറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു.