രാത്രിയിൽ ഹെൽമറ്റിട്ട് ഒരാൾ ബസ് ഓടിക്കുന്നു! മാരക ലഹരിയിൽ സ്കൂട്ടറെന്ന് കരുതി പാർക്ക് ചെയ്ത ബസ് സ്റ്റാർട്ടാക്കി ഓടിച്ച 25കാരൻ പിടിയിൽ
ചാലക്കുടി: മയക്കുമരുന്ന് ലഹരിയിൽ കൊരട്ടിയിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. അങ്കമാലി കറുകുറ്റി പുത്തൻപുരയ്ക്കൽ റിധിൻ ബേബിയെയാണ് (25) കൊരട്ടി എസ്.എച്ച്.ഒ ബി.കെ.അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പതിനൊന്നിന് കൊണ്ടുപോയ ബസ് പുതുക്കാട് വച്ച് പൊലീസ് പിടികൂടിയിരുന്നു.
കൃത്രിമമായി സ്റ്റാർട്ട് ചെയ്ത് ഓടിച്ച ബസ് പലയിടത്തും തട്ടിയതിനെ തുടർന്ന് മുൻഭാഗത്ത് കേടുപാടുണ്ടായി. മാരകമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്ന റിധിൻ ഹെൽമറ്റ് ധരിച്ചാണ് ബസ് ഓടിച്ചിരുന്നത്. അങ്കമാലിയിലെ ഡ്രൈവിംഗ് സ്കൂളിലെ ബൈക്ക് മോഷ്ടിച്ചാണ് ഇയാൾ കൊരട്ടിയിലെത്തിയത്. നേരത്തെയും ഇത്തരത്തിൽ ബൈക്ക് മോഷണം നടത്തിയയാളാണ് ഇയാളെന്ന് എസ്.എച്ച്.ഒ ബി.കെ.അരുൺ പറഞ്ഞു.
എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം ഉൾപ്പെടെ പതിനൊന്ന് കേസുകൾ നിലവിലുണ്ട്. എസ്.ഐമാരായ ഷാജു എടത്താടൻ, സജി വർഗീസ്, സി.പി.ഒ. മനോജ്, രഞ്ജിത്ത് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.