കൊല്ലത്ത് സ്റ്റേഷനിൽ കയറി സൈനികൻ എ എസ് ഐയെ കസേരയിൽ നിന്നെടുത്ത് നിലത്തിട്ട് തലയ്ക്ക് സ്റ്റൂളുകൊണ്ടടിച്ചു
കൊല്ലം: നിരോധിത ലഹരിവസ്തുക്കളുമായി പിടിയിലായ പ്രതികളെ കാണാൻ സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും എ.എസ്.ഐയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊറ്റക്കൽ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരൻ വിഗ്നേഷ് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശ് ചന്ദ്രനാണ് പരിക്കേറ്റത്. തലയ്ക്കും മുഖത്തും മൂക്കിനും പരിക്കേറ്റ എ.എസ്.ഐയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് രണ്ട് തുന്നലുണ്ട്.
ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെ എം.ഡി.എം.എയും കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ രണ്ടുപേരെ കാണാനാണ് സൈനികനും സഹോദരനും എത്തിയത്. പ്രതികളെ ജാമ്യത്തിൽ വിടണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്റ്റേഷന് പുറത്ത് ബഹളം കൂട്ടി. ഇതോടെ പൊലീസുകാർ ഇരുവരെയും സ്റ്റേഷന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇതിനിടെ വിഷ്ണു കൈയിൽ കിടന്നിരുന്ന ഇടിവള ഊരി എ.എസ്.ഐയുടെ തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. തുടർന്ന് കസേരയിൽ നിന്നെടുത്ത് നിലത്തിട്ട ശേഷം തലയ്ക്ക് സ്റ്റൂളുകൊണ്ടടിച്ചു. മറ്റു പൊലീസുകർ ബലം പ്രയോഗിച്ചാണ് ഇരുവരെയും കീഴടക്കിയത്.