ന്യൂഡല്‍ഹി: തൃശൂരിനു സമീപം കുന്നംകുളത്തെ സാധാരണകുടുംബത്തില്നിന്നു ദേശീയരാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തമായ കുടുംബത്തിലെ മരുമകന്റെ അനുയായി എന്ന നിലയിലേക്കുള്ള സി.സി. തമ്പിയുടെ വളര്‍ച്ച സിനിമാക്കഥകളെയും വെല്ലുന്നത്.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാധ്രയുടെ വിശ്വസ്തനായി മാറിയ തമ്പിയുടെ തുടക്കം ദുബായിലായിരുന്നു. 1980-ല്‍ ജോലി തേടി ഗള്‍ഫിലെത്തി. നാലുവര്‍ഷത്തിനകം സ്വന്തമായി വ്യാപാരം തുടങ്ങി.
കപ്പലുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സ്ഥാപനത്തില്‍നിന്നു ഹോട്ടല്‍ വ്യവസായത്തിലേക്കു കടന്നു. കേരളത്തിന്റെ കപ്പയും മീനും ദുബായിലെ വിപണിയില്‍ വിശിഷ്ടവിഭവങ്ങളാക്കി. തമ്പിയുടെ വ്യാപാരതന്ത്രങ്ങള്‍ കിറുകൃത്യമായിരുന്നു. ഫോര്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടല്‍ വാടകയ്ക്ക് ഏറ്റെടുത്തശേഷം ‘നാലുകെട്ട്’ എന്ന പേരില്‍ ഹോട്ടല്‍ ശൃംഖല തുടങ്ങി. മൂന്നരപ്പതിറ്റാണ്ടിലേറെയായുള്ള ഉന്നത രാഷ്ട്രീയബന്ധങ്ങളാണു തമ്പിയുടെ മൂലധനം. കക്ഷിഭേദമന്യേ കൈയടിച്ചു സംഭാവനകള്‍ നല്കി. കഠിനാധ്വാനവും ആസൂത്രണമികവും എന്തും നേരിടാനുള്ള ചങ്കൂറ്റവും തമ്പിയെ വ്യത്യസ്തനാക്കി. എന്നാല്‍, സോണിയാ കുടുംബവുമായുള്ള ബന്ധം മൂലം ബി.ജെ.പിയുടെ കണ്ണിലെ കരടായി.
ദുബായ് തമ്പി, ഹോളിഡേ തമ്പി എന്നീ പേരുകളിലും അറിയപ്പെടുത്തു. ദുബായ്, അജ്നാന്‍, ഫുജ്റ, റാസൽഖൈമ എന്നിവിടങ്ങളില്‍ നാലുകെട്ട് റസ്റ്റോറന്റുകളും ബീച്ച് €ബ്ബും മെറെന്‍ സര്‍വീസുമായി തമ്പിയുടെ സാമ്രാജ്യം വളര്‍ന്നു. ഷാര്‍ജയില്‍ റെന്റ് എ കാര്‍, അല്‍ ഖലീജയില് ടയര്‍ കമ്പനി, റാസല്െഖെമയില് മീഡിയാ സര്‍വീസ് തുടങ്ങി രണ്ടു ഡസനില്‍ അധികം കമ്പനികളുടെ മേധാവിയാണ്. റോബര്‍ട്ട് വാധ്ര ദുബായില്‍ 14 കോടിയുടെ വില്ല വാങ്ങിയതു തമ്പി മുഖേനയാണെന്ന് ആരോപണമുണ്ട്.
ലണ്ടനില്‍ വാധ്ര 26 കോടി രൂപയുടെ ഫഌറ്റ് വാങ്ങിയതിലും ഇടനിലക്കാരന് തമ്പിയാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. തമ്പിയുടെസ്കൈലെറ്റ് ഹോസ്പിറ്റാലിറ്റി എന്ന ദുബായിലെ സ്ഥാപനത്തിനു മദ്യവ്യവസായം, ഭൂമിക്കച്ചവടം എന്നിവയിലൊക്കെ കോടികളുടെ ഇടപാടുണ്ട്.കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ ഉറ്റസഹായി സി.സി. തമ്പിയെ വിദേശനാണയച്ചട്ടം ലംഘിച്ചെന്ന കുറ്റത്തിന് എന്‍ഫോഴ്സ്മെന്റ് പിടികൂടിയതോടെ, വിവാദം കേരളത്തിലേക്കും പടരുന്നു. മലയാളികളായ കൂടുതല്‍പേരിലേക്ക് അന്വേഷണം നീളുമെന്നു സൂചന.
ഹോളിഡേ ഗ്രൂപ്പ് ചെയര്‍മാനും ദുബായ് ആസ്ഥാനമാക്കിയുള്ള ഹോട്ടല്‍ ശൃംഖലയുടെ തലവനുമാണ് ചെറുവത്തൂര്‍ ചെക്കുട്ടി തമ്പി എന്ന സി.സി. തമ്പി. സോണിയയും കുടുംബവും ദുബായില്‍ തമ്പിയുടെ ആതിഥ്യം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണസംഘം ചികയുന്നു.കുന്നംകുളത്തിനടുത്ത് തേജസ് എന്ന പേരില്‍ സ്വാശ്രയ എന്‍ജിനീയറിങ് സ്ഥാപനവും തമ്പിയുടെ പങ്കാളിത്തത്തില്‍ നടത്തുന്നുണ്ട്. ചെറുവത്തൂര്‍ ഫൗണ്ടേഷന്റെ പേരിലുള്ള സ്ഥാപനത്തിന്റെ ചെയര്മാന് തമ്പിയാണ്.
പ്രവാസി മലയാളികള്‍ക്കിടയില്‍ കരുത്തനായ തമ്പി ഒട്ടേറെപ്പേര്‍ക്കു വിദേശത്തു ജോലി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ സി.പി.എമ്മിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ട്. സി.പി.എമ്മിലും കോണ്‍ഗ്രസിലും സ്ഥാനാര്‍ഥിനിര്‍ണയം നടത്താനുള്ള സ്വാധീനവും തമ്പിയെ കേരളത്തിലെ അദൃശ്യ ശക്തിയാക്കി. ദുബായ് ആസ്ഥാനമായുള്ള തമ്പിയുടെ കമ്പനിക്കു 100 കോടിയുടെ ആസ്തിയുണ്ട്. കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും വന്‍നിക്ഷേപമുണ്ട്.ഹോളിഡേയ്സ് ഗ്രൂപ്പിന്റെ എറണാകുളത്തെ ഭൂമി ഇടപാടുകളില്‍ റോബര്‍ട്ട് വാധ്രയ്ക്കു പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായും തമ്പിക്കു അടുത്തബന്ധമുണ്ട്. ഹരിയാനയില്‍ 450 ഏക്കര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇയാളെ മുമ്പും ചോദ്യംചെയ്തിട്ടുണ്ട്.