ചെന്നൈ: നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയതിനു ശേഷം പാക്കിസ്ഥാനില്‍ നിന്നുള്ള 2838 മുസ്ലിം അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കൂടാതെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 914, ബംഗ്ലാദേശില്‍ നിന്നുള്ള 172 മുസ്ലിം അഭയാര്‍ഥികള്‍ക്കും പൗരത്വം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ചെന്നൈയില്‍ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മല.
1964 മുതല്‍ 2008 വരെ ശ്രീലങ്കയില്‍ നിന്നുള്ള നാല് ലക്ഷത്തിലധികം തമിഴ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പൗരത്വം നല്‍കിയത്. ഈ കാലയളവില്‍ പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 566 മുസ്ലീങ്ങള്‍ക്കും പൗരത്വം നല്കി, നിര്‍മല വ്യക്തമാക്കി.
2016-2018 വര്‍ഷങ്ങളില്‍ 1565 പാക്, 391 അഫ്ഗാന് മുസ്ലീങ്ങള്‍ക്കാണ് പൗരത്വം നല്‍കിയത്. ഈ കാലയളവിലാണ് അദ്നാന് സ്വാമിക്കും പൗരത്വം നല്‍കിയത്. കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് വന്നവരെല്ലാം ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാര്‍ഥി ക്യാമ്പുകളിലുണ്ടെന്നും നിര്‍മല പറഞ്ഞു. ഈ ക്യാമ്പുകള്‍ സന്ദര്‍ശിച്ചാല്‍ കരഞ്ഞുപോകും. ക്യാമ്പുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ സ്ഥിതിയും മറിച്ചല്ല. അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരിക്കുന്നു, നിര്‍മല പറഞ്ഞു. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കുന്നതിന് വേണ്ടിയുള്ളതാണ് പൗരത്വ നിയമ ഭേദഗതി. ഇതിലൂടെ ആരുടെയും പൗരത്വം നഷ്ടപ്പെടില്ല.
ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ എല്ലാ പത്ത് വര്‍ഷം കഴിയുമ്പോഴും വിവരങ്ങള്‍ ചേര്‍ക്കാറുണ്ട്. ഇതും ദേശീയ പൗരത്വ പട്ടികയും തമ്മില്‍ ബന്ധമില്ല. യാതൊരു അടിസ്ഥാനവുമില്ലാതെ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു. അതേസമയം പൗരത്വ നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി വ്യപകമായി പ്രതിഷേധം തുടരുകയാണ് കഴിഞ്ഞ ദിവസം ലക്ഷദീപിൽ നടന്ന റാലിയിൽ പതിനായിരങ്ങളാണ് പങ്കടുത്തത് ,കേരളത്തിലും കർണാടകയിലും വെസ്റ്റ് ബംഗാളിലും യൂ പിയിലുമാണ് പ്രതിഷേധം വ്യപകമായി തുടരുന്നത് .