ആദ്യം വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടും; ഹസീന കൂടുതൽ പേരെ വലയിലാക്കി? ഫോണിൽ നിന്ന് ലഭിച്ചത് നിർണായക തെളിവുകൾ
കൊച്ചി: ലോഡ്ജിൽ വിളിച്ചുവരുത്തി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ കേസിൽ അറസ്റ്റിലായ ഹണി ട്രാപ്പ് സംഘം കൂടുതൽ പേരെ കുടുക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് തെളിവുകൾ ലഭിച്ചത്.
വീഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടതുൾപ്പെടെ സന്ദേശങ്ങൾ കണ്ടെത്തി. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. കൊല്ലം ഉമയനെല്ലൂർ തഴുത്തല അനക്കുഴി ഭൂതനാഥക്ഷേത്രത്തിന് സമീപം ഷീലാലയം വീട്ടിൽ ഹസീന (28), ഭർത്താവ് ജെ. ജിതിൻ (28), കൊല്ലം കൊറ്റക്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിലിൽ എസ്. അൻഷാദ് (26) എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള അനസിനെ കണ്ടെത്താനായിട്ടില്ല.
തൃപ്പൂണിത്തുറയിൽ ഹോംനഴ്സിംഗ് സ്ഥാപനം നടത്തുന്ന വൈക്കം സ്വദേശിയായ 34കാരനാണ് ഹണിട്രാപ്പിന് ഇരയായത്. ഇയാളിൽ നിന്ന് കൈക്കലാക്കിയ സ്വർണം കൊല്ലത്തെ ജുവലറിയിൽ വിറ്റെന്നാണ് മൊഴി. മൊബൈൽ പെന്റാ മേനകയിലെ കടയിലും വിറ്റു. പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യും.
എറണാകുളം ജനറൽ ആശുപത്രിക്ക് സമീപം ഹസീന താമസിച്ച ലോഡ്ജിൽ വിളിച്ചുവരുത്തിയ യുവാവിനെ മുറിയിൽ കെട്ടിയിട്ട് മർദ്ദിച്ച് ഒന്നേകാൽ പവന്റെ മാലയും ഒരു പവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്സിൽ നിന്ന് 5,000 രൂപയും കൈക്കലാക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 രൂപ മൊബൈൽആപ്പ് വഴി ഹസീനയുടെ അക്കൗണ്ടിലേക്ക് മാറ്റി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മരടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.