പകൽ തുണി വിൽപ്പന, രാത്രി മോഷണം, ഒപ്പം യുവതിയും; തോക്ക് ചൂണ്ടി മോഷണം നടത്തുന്ന സംഘം തലസ്ഥാനം വിട്ട് പോയിട്ടില്ലെന്ന നിഗമനത്തിൽ പോലീസ്
തിരുവനന്തപുരം: നഗരത്തിൽ പൊലീസിനും നാട്ടുകാർക്കും നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. രണ്ട് പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് മോനിഷും(25) കൂട്ടാളിയുമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പ്രതികൾ രക്ഷപ്പെട്ട സ്കൂട്ടർ പി എം ജി- വികാസ് ഭവൻ റോഡിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് പ്രതിയെ തിരിച്ചറിയാനായത്. കോവളം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ദസ്തജീറിൽ നിന്ന് പ്രതികൾ വാടകയ്ക്കെടുത്ത സ്കൂട്ടറാണിത്. ഇതിൽ നിന്നുലഭിച്ച ആർ സി രേഖകളിൽ നിന്നാണ് ഉടമ ദസ്തജീറാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ വിളിപ്പിച്ച് മൊഴിയെടുത്തപ്പോഴാണ് ആധാറിന്റെ പകർപ്പും അയ്യായിരം രൂപ അഡ്വാൻസും വാങ്ങി മോനിഷിന് സ്കൂട്ടർ വാടകയ്ക്ക് നൽകിയ വിവരം അറിഞ്ഞത്. ആധാർ പകർപ്പിൽ നിന്ന് മോനിഷിന്റെ ചിത്രവും വിവരവും ലഭിച്ചു. ആക്ടീവ സ്കൂട്ടറിന്റെ യഥാർത്ഥ രജിസ്ട്രേഷൻ നമ്പറിനുപകരം മറ്റൊരു നമ്പർ എഴുതിച്ചേർത്താണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഇത് കഴക്കൂട്ടം ചന്തവിള ഭാഗത്തെ ലോഡിംഗ് തൊഴിലാളിയുടെ സ്കൂട്ടറിന്റെ നമ്പറാണ്.
മോനിഷും ഒരു യുവതിയും ഉൾപ്പെടെയുള്ള ആറംഗ മോഷണസംഘം ഒരുമാസത്തോളമായി തിരുവനന്തപുരത്ത് തമ്പടിച്ചിരുന്നതായാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞമാസം 24നാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള സംഘം തിരുവനന്തപുരത്ത് എത്തിയത്. തുണിവിൽപ്പനക്കാരെന്ന വ്യാജേനയാണ് ഇവര്‍ നഗരത്തില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്. മോനിഷും യുവതിയും വഞ്ചിയൂരിലെ വാടക വീട്ടിലായിരുന്നു താമസം. പകല്‍ സമയത്ത് തുണിവിൽപ്പനയ്ക്കിറങ്ങുന്ന സംഘം ആളില്ലാത്ത വീടുകള്‍ കണ്ടുവച്ച് പിന്നീട് കവര്‍ച്ച നടത്തുന്നതായിരുന്നു രീതി. നഗരത്തില്‍ അടുത്തിടെ നടന്ന പല മോഷണങ്ങള്‍ക്കും പിന്നിലും ഇവരാണെന്നാണ് പോലീസിന്റെ സംശയം. മോനിഷും യുവതിയും താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് കമ്പിപ്പാര, സ്ക്രൂ ഡ്രൈവറുകള്‍, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ പൊലീസ് കണ്ടെത്തി.
തിങ്കളാഴ്ചയാണ് സ്കൂട്ടറിലെത്തിയ രണ്ടുപേർ ആറ്റുകാലിലെ വീട്ടിൽ നിന്ന് ഒന്നേമുക്കാൽ പവൻ സ്വർണവും അരലക്ഷം രൂപയും കവർന്ന ശേഷം ഇടപ്പഴഞ്ഞിയില്‍ എത്തിയത്. ഇവിടെ ആളില്ലാത്ത വീട് കുത്തിത്തുറക്കുന്നതിനിടെ സമീപവാസികളുടെ കണ്ണില്‍പ്പെട്ടു. ഇതോടെയാണ് തോക്ക് ചൂണ്ടി രണ്ടുപേരും രക്ഷപ്പെട്ടത്. പിന്നീട് പൊലീസ് ഇവരെ പിന്തുടര്ന്നെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസിന് നേരേയും തോക്ക് ചൂണ്ടി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികൾ തിരുവനന്തപുരം നഗരത്തിലോ അയൽ ജില്ലകളിലോ ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.