പേരക്കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്
കൊച്ചി: പേരക്കുട്ടിയെ ഹോട്ടൽ മുറിയിൽ വച്ച് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി പള്ളിമുക്കിലെ ലോഡ്ജിൽ വച്ചാണ് അമ്പതുകാരിയായ പി എം സിപ്സി കുഴഞ്ഞ് വീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും സെൻട്രൽ പൊലീസ് അറിയിച്ചു.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജോൺ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്സി അവിടെ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് കൊച്ചി കലൂരുള്ള ലോഡ്ജിൽ വച്ച് ഒന്നര വയസുകാരിയായ നോഹ കൊല്ലപ്പെട്ടത്. സിപ്സിക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയ് ഡിക്രൂസാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ കുഞ്ഞിന്റെ നോക്കിയിരുന്നത് സിപ്സിയായിരുന്നു. കേസിൽ റിമാൻഡിലായിരുന്ന രണ്ട് പ്രതികൾക്കും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.