അബുദാബിയില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുമതി
തൃശൂര്‍: നാട്ടുവൈദ്യന് ഷാബാ ഷെരീഫിനെ കൊന്ന കേസിലെ പ്രതി ഷൈബിന് അഷറഫ് നടത്തിയ കൂടുതല്‍ കൊലപാതകങ്ങളുടെ കെട്ടഴിക്കാനുള്ള പോലീസ് ശ്രമങ്ങള്‍ തുടരുന്നു. അഷറഫും കൂട്ടാളികളും അബുദാബിയില്‍ വെച്ച് കൊലപ്പെടുത്തിയ ബിസിനസ് പങ്കാളി ഹാരിസിനൊപ്പം ഉണ്ടായിരുന്ന ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി പുറത്തെടുക്കും.
ചാലക്കുടി സ്വദേശിനി ഡെന്‍സി ആന്റണി എന്ന യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ പോലീസിന് ഇരിങ്ങാലക്കുട ആര്‍ഡിഒയ്ക്ക് അനുമതി നല്കി. കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. ഏബ്രഹാം നല്കിയ അപേക്ഷയിലാണു നടപടി. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മൃതദേഹം പുറത്തെടുക്കും. ചാലക്കുടി സെന്റ് ജോസഫ് പള്ളിയില്‍ സംസ്കരിച്ച മൃതദേഹം മഠത്തില്‍ അബ്ദുല്‍ അസീസാണ് പുറത്തെടുക്കാന്‍ പോലിസിനെ സഹായിക്കുക.
2020 മാര്‍ച്ച് അഞ്ചിനായിരുന്നു അബ്ദുബായില് ഇരട്ട കൊലപാതകം നടന്നത്. ഡെന്‍സിയെ കൊന്ന് ഹാരിസ് ആത്മഹത്യ ചെയ്തുവെന്ന് വരുത്തിത്തീർക്കുകയായിരുന്നു. എന്നാല്‍ അത് ഇരട്ട കൊലപാതകമായിരുന്നുവെന്ന് സംഘത്തിലെ അംഗവും ഷൈബിന്റെ കൂട്ടാളിയുമായ നൗഷാദ് സെക്രട്ടേറിയറ്റിനു മുന്‍പിലെത്തി ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്പില് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഷാബാ ഷെരീഫിനെ കൊന്ന കേസിലെ മറ്റൊരു പ്രതിയും ഷൈബിന് അഷറഫിന്റെ സുഹൃത്തുമായ മുന്‍ എസ്.ഐ. സുന്ദരന്‍ സുകുമാരനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തതില്‍നിന്ന് മറ്റൊരു കൊലപാതകത്തിന്റേതടക്കം കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. 2010-ല്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് സുന്ദരന്‍ സുകുമാരന്‍ നാട്ടുവൈദ്യന് കൊലപാതകക്കേസിലെ മുഖ്യപ്രതി പ്രവാസി വ്യവസായി ഷൈബിന് അഷറഫുമായി പരിചയപ്പെടുന്നത്. വാഹനാപകട കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ച ഇയാള്‍ പിന്നീട് ഷൈബിന്റെ അടുപ്പക്കാരനായി. ഷൈബിനൊപ്പം ദുബായ് സന്ദര്‍ശിച്ചിട്ടുമുണ്ട്.
2014 ഒക്ടോബര്‍ ആറിന് ബത്തേരി സ്വദേശി ദീപേഷിനെ ഷൈബിനും കൂട്ടരും തല്ലി പരിക്കേല്‍പ്പിച്ചിരുന്നു. ബത്തേരിയില്‍ നടന്ന വടംവലി മത്സരത്തില്‍ തോല്‍പ്പിച്ച ടീമിന്റെ കൂടെ നിന്ന് ഷൈബിനെ പരിഹസിച്ചതായിരുന്നു കാരണം. ഈ കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും ദീപേഷ് പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അതിനു പിന്നിലും ഷൈബിനും കൂട്ടരുമാണെന്ന് തെളിവ് ലഭിച്ചതായി പോലീസ് പറഞ്ഞു.
ഇതേസമയത്താണ് അബുദാബായില്‍ ഹാരിസും മാനേജര്‍ ചാലക്കുടി സ്വദേശിനി ഡെന്‍സിയും കൊല്ലപ്പെട്ടത്.