ഒരു സഖാവ് പോലീസിനെ കൈവച്ചത് മാത്രമേ എസ്എഫ്ഐക്കാർക്ക് ഓർമ്മയുള്ളൂ, പിന്നെ ചറപറാ ഇടിയായിരുന്നു
പോത്തൻകോട്: അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർത്ഥിക്ക് വീണ്ടും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് കാര്യവട്ടം ഗവൺമെന്റ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ പ്രിൻസിപ്പലിനെ മുറിയിൽ പൂട്ടിയിട്ടു. പിന്നീട് പൊലീസെത്തിയാണ് പ്രിൻസിപ്പലിനെ രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകിട്ട് 5ഓടെയായിരുന്നു സംഭവം. മുൻപ് കോളേജിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സ് ബിരുദ കോഴ്സ് പൂർത്തിയാക്കാതെ ഇറങ്ങിയ രോഹിത് രാജ് ഇത്തവണ ഏകജാലകം വഴി അതേ കോഴ്സിന് പ്രവേശനം നേടുകയായിരുന്നു.
ഇന്നലെ ഇന്റർവ്യൂവിന് കോളേജിൽ ഹാജരായപ്പോൾ മുൻപ് ഇതേ കോഴ്സിൽ ഇവിടെ രോഹിത് പഠിച്ചതായി കണ്ടെത്തി. സർവകലാശാല നിയമം അനുസരിച്ച് കോഴ്സ് പൂർത്തിയാക്കാതെ വീണ്ടും അതേ കോഴ്സിന് ചേരാൻ കഴിയില്ലെന്ന് പ്രിൻസിപ്പലും ഇന്റർവ്യൂ ബോർഡും വ്യക്തമാക്കി. കൂടാതെ കോളേജിൽ അച്ചടക്കനടപടി നേരിട്ട ആളാണ് രോഹിത്. പൂർത്തിയാക്കാത്ത കോഴ്സ് ക്യാൻസൽ ചെയ്ത ശേഷം മറ്റൊരു കോഴ്സിന് അപേക്ഷിക്കാൻ രോഹിത്തിനോട് കോളേജ് അധികൃതർ നിർദ്ദേശിച്ചു. എന്നാൽ, രോഹിത് തയ്യാറായില്ല. സംഭവമറിഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തി പ്രിൻസിപ്പൽ സി.എസ്.ജയയെ ഉപരോധിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ കഴക്കൂട്ടം പൊലീസ് പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് 6ഓടെ പൊലീസ്, പ്രവർത്തകരെ ബലമായി തള്ളിമാറ്റി പ്രിൻസിപ്പലിനെ പുറത്തിറക്കാൻ ശ്രമിച്ചു. ഇത് പ്രവർത്തകർ തടഞ്ഞു. ഇവർ കോളേജിന്റെ ഗേറ്റ് പൂട്ടി, ഗേറ്റിന് മുന്നിൽ ബൈക്കുകൾ നിരത്തിവച്ചു. തുടർന്ന് കഴക്കൂട്ടം എ.സി.പി സി.എസ്. ഹരിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി വീണ്ടും സംസാരിച്ചെങ്കിലും പ്രവർത്തകർ പിന്മാറിയില്ല. തുടർന്ന് ബലം പ്രയോഗിച്ചതോടെ സംഘർഷാവസ്ഥയായി. ഇതിനിടെ പ്രവർത്തകരിൽ ഒരാൾ പൊലീസിനെ ആക്രമിച്ചു.
സംഘർഷത്തിൽ നാല് പൊലീസുകാർക്കും അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റു. എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റിയശേഷമാണ് പ്രിൻസിപ്പലിനെ പൊലീസ് ജീപ്പിൽ പുറത്തെത്തിച്ചത്. സംഭവത്തിൽ എസ്.എഫ്.ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി സെക്രട്ടറി അമിത് പവൻ, ജോയിന്റ് സെക്രട്ടറി ഷൈജു, ഏരിയ പ്രസിഡന്റ് രാഹുൽ, യൂണിറ്റ് അംഗങ്ങളായ സബീർ, അബി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.