ഷോപ്പിയാനിൽ കാശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരന്റെ വീടും സ്വത്തുക്കളും പോലീസ് പിടിച്ചെടുത്തു
ശ്രീനഗർ : ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ കാശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭീകരന്റെ വീട് കണ്ടുകെട്ടാനും കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യാനും പൊലീസ് നടപടികൾ തുടങ്ങി. ബുധനാഴ്ചയാണ് കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കാശ്മീരി പണ്ഡിറ്റ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനും വെടിയേറ്റിരുന്നു. സഹോദരങ്ങൾക്ക് നേർ നിറയൊഴിച്ചത് ആദിൽ വാനിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയായ ഭീകരന്റെ വീടും സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നീക്കം ആരംഭിച്ചത്.
കാശ്മീരി പണ്ഡിറ്റുകൾ തുടർച്ചയായി ആക്രമണത്തിന് ഇരയാകുന്നതിൽ വിവിധ പാർട്ടികൾ നടുക്കം രേഖപ്പെടുത്തി. പൂഞ്ച് ജില്ലയിൽ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം ഭീരുക്കളായ ഭീകരർ നടത്തിയ ഭീകരാക്രമണമാണിതെന്നും, ഹീനമായ പ്രവർത്തിയെ ശക്തമായി അപലപിക്കുന്നതായും പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോൺ പറഞ്ഞു.
കാശ്മീരി പണ്ഡിറ്റുകൾ സുരക്ഷിതരല്ലെന്നാണ് ഈ സംഭവത്തിൽ ഓൾ ഇന്ത്യ മജ്ലിസ്ഇഇത്തേഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി പ്രതികരിച്ചത്. കാശ്മീരിലേക്ക് പ്രധാനമന്ത്രി അയച്ച ലഫ്.ഗവർണർ പരാജയപ്പെട്ടതായും, ഈ സംഭവത്തിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.