ഷാജഹാനെ കൊലപ്പെടുത്തിയവർക്ക് ആർ എസ് എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ട്, പ്രതികൾ ഒരു കാലത്തും സി പി എം അംഗങ്ങളായിരുന്നില്ലെന്ന് ജില്ലാ സെക്രട്ടറി
പാലക്കാട്: ഷാജഹാൻ കൊലക്കേസിൽ പ്രതികളുടെ പാർട്ടി ബന്ധം നിഷേധിച്ച് സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പ്രതികൾ ഒരു കാലത്തും സി പി എം അംഗങ്ങളായിരുന്നില്ല. ചിലരുടെ കുടുംബം സി പി എം അനുഭാവികളാണെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.കൊലപാതകത്തിൽ ആർ എസ് എസ് നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് സുരേഷ് ബാബു ആരോപിച്ചു. ‘പ്രതികൾ ഒരു വർഷത്തിലധികമായി പൂർണമായും ആർ എസ് എസിനൊപ്പമാണ്. വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയത്. ആർ എസ് എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ട്.’- അദ്ദേഹം പറഞ്ഞു.ഞായറാഴ്ചയാണ് മരുത റോഡ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മലമ്പുഴ കുന്നങ്കാട് സ്വദേശി ഷാജഹാൻ (40) കൊല്ലപ്പെട്ടത്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ഇതിൽ രണ്ട് പേർ പിടിയിലായി. ബാക്കിയുള്ളവർ എവിടെയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.