മഴയും വെള്ളപ്പൊക്കവുമല്ല, സ്കൂളിന് അവധി നൽകുന്നത് ഇത്തിരിക്കുഞ്ഞൻ, ഹെഡ്മിസ്ട്രസിനും വീട്ടിൽ കിടക്കാൻ വയ്യാത്ത അവസ്ഥ
ചെറുവത്തൂർ :മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക പ്രാണിയുടെ ശല്യം മൂലം അവധി നൽകേണ്ടിവന്ന ഗതികേടിലാണ് തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്ക്കൂൾ. പ്രാണികളുടെ ശല്യം മൂലം കുട്ടികൾക്ക് ചൊറിച്ചിൽ അടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം നേരിടേണ്ടിവന്നതിനെ തുടർന്ന് ഇന്നലെ ഉച്ചക്ക് സ്കൂൾ ലോംഗ് ബെൽ മുഴക്കി അവധി നൽകി.തിങ്കൾ മുതലാണ് പ്രാണിശല്യം അനുഭവപ്പെട്ടു തുടങ്ങിയത്. ദേഹമാസകലം ചൊറിഞ്ഞ് പൊടുത്തതിനെ തുടർന്ന് ആശങ്കയായി. സ്കൂൾ കോമ്പൗണ്ടിലെ താഴെ ഭാഗത്തുള്ള എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പ്രാണിയുടെ ആക്രമണത്തിൽ ദുരിതത്തിലായത്.ശല്യം രൂക്ഷമായതിനെ തുടർന്ന് ഈ കുട്ടികളെ മുകളിലെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ക്ലാസിൽ കയറിയ കുട്ടികൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഇതെ നിലയിലുള്ള എൽ.പി കുട്ടികൾക്ക് പ്രാണിശല്യം അനുഭവപ്പെട്ടില്ല. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഹെഡ്മിസ്ട്രസ് ശ്രീകല വിവരം ആരോഗ്യ വകുപ്പിനെയും വെറ്റിനറി സർജനെയും കാഞ്ഞങ്ങാട് ഡി. ഇ. ഒ യെയും അറിയിച്ചു. പിന്നാലെ ആരോഗ്യവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.ക്ലാസ് മുറിക്ക് പുറമെ ഓഫീസ് , ലാബ് എന്നിവിടങ്ങളിലും പ്രാണിശല്യം ഉണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീകലയുടെ പയ്യന്നൂരിലെ വീട്ടിലും പിന്നാലെ പ്രാണിയുടെ ശല്യം അനുഭവപ്പെട്ടു. ടീച്ചറുടെ ബാഗിൽ പ്രാണി കയറിക്കൂടിയതാണെന്ന് കരുതുന്നു. പ്രാണി ശല്യം നേരിട്ടതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അനുമതിയോടെ ഹെഡ്മിസ്ട്രസ് സ്കൂളിന് അവധി നൽകുകയായിരുന്നു. പ്രാണിശല്യമുള്ള കെട്ടിടത്തിൽ അണുനാശിനി തളിക്കുന്നതടക്കമുള്ള പ്രതിരോധനടപടികൾ സ്വീകരിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.