കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രതികളുടെ വീട്ടിൽ ഒരേ സമയം ഇ ഡി റെയ്ഡ്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ ഇ ഡി റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലാണ് ഒരേ സമയം പരിശോധന നടത്തുന്നത്. മുഖ്യപ്രതി ബിജോയി, സുനിൽ കുമാർ, ജിൽസ്, ബിജു കരീം, ദിവാകരൻ എന്നിവരുടെ വീട്ടിലാണ് പരിശോധന. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.2021 ജൂലായ് 14നാണ് കരുവന്നൂർ ബാങ്കിന്റെ തട്ടിപ്പ് പുറം ലോകമറിഞ്ഞത്. സാധാരണക്കാരായ ജനങ്ങൾ ബാങ്കിൽ നിക്ഷേപിച്ചിരുന്ന 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടത് ഭരണസമിതിയും ചേർന്ന് തട്ടിയെടുത്തത്. ഉന്നത സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. പണം തിരികെ നല്കാന് നടപടി ആരംഭിച്ചെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും ആരുടെയൊക്കെ പണം നല്‍കിയിയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ബാങ്കിനെതിരെ പതിനെട്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.