ഇൻസ്റ്റയിൽ കോളേജ് അദ്ധ്യാപികയുടെ അടിവസ്ത്രമിട്ട ചിത്രങ്ങൾ വിദ്യാർത്ഥി കാണുന്നു, പിതാവിന്റെ പരാതിയിൽ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപികയുടെ ജോലി തെറിച്ചു
കൊൽക്കത്ത : തന്റെ മകൻ പതിവായി അദ്ധ്യാപിക ബിക്കിനി അണിഞ്ഞ ചിത്രങ്ങൾ കാണുന്നതായുള്ള പിതാവിന്റെ പരാതിയിൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർക്ക് ജോലി നഷ്ടമായി. അദ്ധ്യാപികയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് അടിവസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. തന്റെ മകൻ ഇത് പതിവായി കാണുന്നതായി ശ്രദ്ധയിൽ പെട്ടതോടെ പിതാവ് വിവരം കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. കൊൽക്കത്തയിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പരാതിയെത്തുടർന്ന് ജോലി ഉപേക്ഷിക്കാൻ നിർബന്ധിതയായത്.
ബി കെ മുഖർജി എന്നയാളാണ് അദ്ധ്യാപികയ്ക്കെതിരെ പരാതിയുമായി എത്തിയത്. രക്ഷിതാവ് എഴുതിയ പരാതി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. അദ്ധ്യാപികയുടെ ചിത്രങ്ങൾ മകൻ കാണുന്നത് കണ്ട് താൻ ഞെട്ടിയെന്നും, അടിവസ്ത്രം ധരിച്ച ചിത്രങ്ങൾ അദ്ധ്യാപിക സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നത് ഒരു രക്ഷിതാവ് എന്ന നിലയിൽ തനിക്ക് തികച്ചും ലജ്ജാകരമാണെന്നും ബി കെ മുഖർജി പറയുന്നു. 18 വയസുള്ള വിദ്യാർത്ഥിക്ക് തന്റെ പ്രൊഫസർ അൽപ വസ്ത്രം ധരിച്ച് തന്റെ ശരീരം പ്രദർശിപ്പിക്കുന്നത് കാണാനായതിനെ കുറിച്ചും പരാതിയിൽ പിതാവ് ആശങ്കപ്പെടുന്നു.
അതേസമയം സർവകലാശാലയുടെ സൽപ്പേരിന് കളങ്കം വരുത്തിയ കുറ്റത്തിന് തന്നോട് രാജിവയ്ക്കാൻ ഉന്നതങ്ങളിൽ നിന്നും സമ്മർദ്ദമുണ്ടായതായി അദ്ധ്യാപിക ആരോപിച്ചു. എന്നാൽ അസിസ്റ്റന്റ് പ്രൊഫസർ സ്വമേധയാ രാജിവച്ചതാണെന്ന് അധികൃതർ പറയുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും, സ്വകാര്യ ചിത്രങ്ങൾ ചോർന്നതാണെന്നും അദ്ധ്യാപിക വ്യക്തമാക്കി.