ഓൺലൈനിൽ വീഡിയോ അപ്ലോഡ് ചെയ്തതിന് പിന്നാലെ 15 -കാരി ആത്മഹത്യ ചെയ്ത സംഭവം, പീഡകന് തടവുശിക്ഷ
ഒരു കനേഡിയൻ പെൺകുട്ടിയെ ഉപദ്രവിച്ചതിന് ഡച്ചുകാരന് തടവുശിക്ഷ. പതിനഞ്ചുകാരിയായ പെൺകുട്ടി ഇയാൾ തന്നെ ഉപദ്രവിച്ചു എന്ന് ആരോപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ കോടതിയാണ് ഒന്നിലധികം കുറ്റങ്ങൾക്ക് ഇയാൾക്ക് ശിക്ഷ വിധിച്ചത്. 44 കാരനായ എയ്ഡിൻ കോബനെതിരെ ചുമത്തിയ കുറ്റങ്ങളിൽ കുട്ടികളെ പ്രലോഭിപ്പിക്കൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പകർത്തൽ, അവരെ ഉപദ്രവിക്കൽ എന്നിവ ഉൾപ്പെടുന്നു.
ആത്മഹത്യ ചെയ്യുന്ന സമയത്ത് അമാൻഡ ടോഡിന് 15 വയസായിരുന്നു പ്രായം. 2012 -ൽ അവൾ ഓൺലൈനിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ എങ്ങനെയാണ് കോബൻ തന്നെ ഓൺലൈനിലൂടെ പീഡിപ്പിച്ചത് എന്നത് വിശദീകരിക്കുന്നു. മില്ല്യൺ കണക്കിന് ആളുകളാണ് യൂട്യൂബിൽ ടോഡിന്റെ വീഡിയോ കണ്ടത്. ഇത് ഓൺലൈനിലൂടെയുള്ള ഉപദ്രവങ്ങളെ കുറിച്ച് വലിയ ചർച്ച തന്നെ ഉണ്ടാക്കി.
വീഡിയോ അപ്ലോഡ് ചെയ്ത് അഞ്ച് ആഴ്ചകൾക്ക് ശേഷം അവൾ ആത്മഹത്യ ചെയ്തു. അവളുടെ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആത്മഹത്യ. 2017 -ൽ ഡച്ച് കോടതി കോബനെ 11 വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. ബ്രിട്ടൻ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്ന് ഇന്റർനെറ്റിൽ ഡസൻ കണക്കിന് യുവതികളെ ബ്ലാക്ക്മെയിൽ ചെയ്ത് ഉപദ്രവിച്ചു എന്ന കുറ്റത്തിനായിരുന്നു ഇത്.
പിന്നീട് കാനഡയിലേക്ക് ഇയാൾ നാടുകടത്തപ്പെട്ടു. അവിടെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, പണം അപഹരിക്കുക, ഉപദ്രവിക്കുക എന്നിവയുമായി ബന്ധപ്പെട്ട അധികം കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തപ്പെട്ടു. എന്നിരുന്നാലും, ടോഡിന്റെ മരണത്തിൽ അയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.
ഏഴ് വിചാരണയാണ് കോബന് നേരിടേണ്ടി വന്നത്. നിരവധി കണക്കിന് സാക്ഷികളെ വിസ്തരിച്ചു. ബ്രിട്ടീഷ് കൊളംബിയയിൽ പിതാവിനൊപ്പം താമസിച്ചിരുന്ന ടോഡിനെ 22 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കോബൻ വർഷങ്ങളോളം പിന്തുടരുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. അതിൽ ഓൺലൈൻ വഴി സെക്സ് ചെയ്യാനുള്ള ആജ്ഞയും പെടുന്നു. അത് നിരസിച്ചാൽ അവളുടെ അശ്ലീല ചിത്രങ്ങൾ വീട്ടുകാർക്കും കൂട്ടുകാർക്കും അയക്കും എന്നും ഇയാൾ ഭീഷണിപ്പെടുത്തി. പ്രതിരോധത്തിനുള്ള ഒരു തെളിവും കോബന്റെ അഭിഭാഷകൻ ഹാജരാക്കിയില്ല.
2009 -ൽ 13 വയസ് ആയപ്പോൾ തൊട്ട് ടോഡിനെ ഇയാൾ പിന്തുടരുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ടോഡ് പങ്കുവച്ചിരുന്ന വീഡിയോയിൽ എങ്ങനെയാണ് അയാൾ തന്റെ ചിത്രങ്ങൾ പകർത്തിയത് എന്നും അത് തന്നെ അറിയാവുന്ന പലർക്കും അയച്ച് കൊടുത്ത് തന്നെ ഭീഷണിപ്പെടുത്തിയത് എന്നും വിശദീകരിക്കുന്നുണ്ട്.
ഈ വിധി തങ്ങൾക്ക് സമാധാനം തരുന്നു എന്ന് ടോഡിന്റെ അമ്മ പ്രതികരിച്ചു. മകളോട് എല്ലാക്കാലവും തങ്ങൾ അവൾ വിശ്വസിച്ചിരുന്നു എന്ന് പറയാനാഗ്രഹിക്കുന്നു എന്നും ടോഡിന്റെ അമ്മ പ്രതികരിച്ചു. കോബന് ലഭിച്ച ശിക്ഷ ഇത്തരം ക്രൂരകൃത്യങ്ങൾ നടത്തുന്ന എല്ലാവർക്കും ഒരു താക്കീതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.