യുവതിയും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ച കാർ മെട്രോ തൂണിലിടിച്ചു, മദ്യപിച്ച് ലക്കുകെട്ട യുവതിയെ ഉപേക്ഷിച്ച ശേഷം സ്ഥലം വിട്ടു
കൊച്ചി: ഹോട്ടൽ ജീവനക്കാരെ കൈയേറ്റം ചെയ്ത് കടന്നുകളയാൻ ശ്രമിക്കവേ യുവതികളടങ്ങുന്ന നാലംഗസംഘം സഞ്ചരിച്ച കാർ പെട്ടിഓട്ടോയിൽ തട്ടിയശേഷം മെട്രോ തൂണിൽ ചെന്നിടിച്ചു. കാറിൽനിന്ന് പുറത്തിറങ്ങിയവർ ഒരു യുവതിയെ ഉപേക്ഷിച്ച് സ്ഥലം കാലിയാക്കി. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന യുവതിയെ പിങ്ക് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് നാലരയോടെ എം.ജി റോഡിലെ ഒരു ആഡംബര ഹോട്ടലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹോട്ടൽ മാനേജരുടെ പരാതിയിൽ സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതിയും മൂന്ന് സുഹൃത്തുക്കളും വൈകിട്ടോടെ ഹോട്ടലിലെത്തി മദ്യപിച്ചശേഷം പുറത്തിറങ്ങി. യുവതീയുവാക്കളുടെ സ്നേഹപ്രകടനങ്ങൾ അതിരുവിട്ടത് ജീവനക്കാർ ചോദ്യംചെയ്തു. യുവാക്കൾ ജീവനക്കാരുമായി വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. ഗേറ്റടച്ച് നാലുപേരെയും പൊലീസിന് കൈമാറാൻ തയ്യാറെടുക്കവേ ഇവർ കാറിൽകയറി രക്ഷപ്പെട്ടു. മദ്യപിച്ചതിനും മറ്റും പണം നൽകാതെയാണ് ഇവർ സ്ഥലം കാലിയാക്കിയതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്.
അതിവേഗത്തിൽ ഗേറ്റിന് പുറത്തേക്കെടുത്ത കാർ ആദ്യം പെട്ടിഓട്ടോയിൽ തട്ടി. വീണ്ടും മുന്നോട്ടുകുതിച്ച കാർ മെട്രോത്തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ എയർബാഗ് പുറത്തുവന്നതോടെ മുൻസീറ്റിലിരുന്ന യുവതി കാറിൽ നിന്നിറങ്ങി. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇവരെ ഉപേക്ഷിച്ച് കൂടെയുണ്ടായിരുന്നവർ കാറുമായി കടന്നുകളഞ്ഞു. കാറിന്റെ മുൻഭാഗത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
യുവതി എം.ജി റോഡിന്റെ നടപ്പാതയിൽ ഇരുന്നശേഷം സൗത്ത് ഭാഗത്തേക്ക് നീങ്ങി. സെൻട്രൽ പൊലീസ് സ്ഥലത്തെത്തി സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ ശേഖരിച്ചു. യുവതിയെ തൊട്ടടുത്തെ മറ്റൊരു ഹോട്ടലിന്റെ സമീപത്തുനിന്നാണ് പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്.