രാത്രിയുണ്ടായ അപകടത്തിൽ ആരും കാണാതെ റബർ തോട്ടത്തിൽ കിടന്നത് മണിക്കൂറുകൾ; പത്തനംതിട്ടയിൽ യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: രാത്രിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആരും കാണാതെ റബർ തോട്ടത്തിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. മല്ലപ്പള്ളി പരിയാരം ചാങ്ങിച്ചേത്ത് വീട്ടിൽ ജോസഫ് ജോർജിന്റെ മകൻ സിജോ ജെറിൻ ജോസഫ് (27) ആണ് മരിച്ചത്. പുതുശേരി പുറമറ്റം റോഡിൽ പുതുശേരി കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
സിജോ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിന് സമീപത്തെ റബർ തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി പത്തിനും പന്ത്രണ്ടിനും ഇടയിലാകാം അപകടമെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടുകാർ പലതവണ ഫോണിൽ വിളിച്ചിട്ടും ലഭിക്കാത്തതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ പുലർച്ചെ മൂന്ന് മണിയോടെ റോഡിന് സമീപത്തെ റബർ തോട്ടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ എൻജിനീയർ ആയി ജോലിനോക്കുകയായിരുന്നു. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സംസ്കാരം പിന്നീട്. അവിവാഹിതനാണ്. അമ്മ: അക്കാമ്മ ജോസഫ്, സഹോദരങ്ങൾ: ജുബിൻ ജോസഫ്, ജൂലി മറിയം ജോസഫ്