സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന് വിവാഹിതയായ യുവതി, മർദിച്ചെന്ന് വിദ്യാർത്ഥിനികൾ; വിനീതിനെതിരെ കൂടുതൽ പരാതികൾ
തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ റീൽസ് താരത്തിനെതിരെ വീണ്ടും പരാതി. ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ കൃഷ്ണക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിനീതിനെതിരെ (25) വിവാഹിതയായ യുവതിയാണ് പരാതി നൽകിയത്.
സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ഇൻസ്റ്റഗ്രാം, ഇമെയിൽ പാസ്വേർഡുകൾ കൈക്കലാക്കിയെന്നുമാണ് യുവതിയുടെ ആരോപണം. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വഭാവം മനസിലായതോടെ വിനീതിന്റെ ഫോൺകോളുകൾ എടുക്കാതായി. ഇതോടെ ഇയാൾ തന്റെ ഇൻസ്റ്റഗ്രാം ഐഡിയിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്തതായും പരാതിയിൽ പറയുന്നു.
വിനീത് മർദിച്ചെന്നും, ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞെന്നും ചില കോളേജ് വിദ്യാർത്ഥിനികൾ പൊലീസിനെ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇവർ രേഖാമൂലം പരാതിപ്പെടാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. പരാതിക്കാരെല്ലാം ഇൻസ്റ്റഗ്രാമിലൂടെയാണ് വിനീതിനെ പരിചയപ്പെട്ടത്.
സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ടിപ്സ് പറഞ്ഞുതരാമെന്ന് പറഞ്ഞാണ് ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചത്. ഒരുപാട് ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയിൽ വീഴും. പതിയെ തനിസ്വരൂപം പുറത്തെടുക്കും.