കേരളത്തിൽ ദേശീയ പാത നിർമാണത്തിൽ വൻ ക്രമക്കേട്; വ്യാജ റിപ്പോർട്ട് നൽകി കോടികൾ തട്ടി, സി ബി ഐ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാത നിർമാണത്തിലെ ക്രമക്കേടില്‍ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2006-12 കാലഘട്ടത്തിൽ ദേശീയ പാത നിർമിച്ചതിൽ ക്രമക്കേട് നടന്നെന്നാണ് കുറ്റപത്രത്തിലുളളത്. ബസ് ബേ നിര്‍മാണത്തിലും പാരലല്‍ റോഡ് നിര്‍മാണത്തിലും വലിയ ക്രമക്കേട് നടന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ടാറിങ്ങിന് 22.50 സെന്റിമീറ്റര്‍ കനം വേണ്ടിടത്ത് 16 മുതല്‍ 18 സെന്റിമീറ്റര്‍ മാത്രമാണ് കനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2028 വരെ പരിപാലന കാലാവധിയുള്ള റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞ് വൻ വിവാദമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ 2020 ജൂലായ് ഏഴിനായിരുന്നു സിബിഐ എഫ്ഐആറിട്ടത്. റോഡ് നിര്‍മിച്ച ഗുരവായൂര്‍ ഇന്ഫ്രാസ്ട്രക്ച്ര് കമ്പനി, നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവരെ പ്രതിയാക്കി എടുത്ത കേസില്‍ 102 കോടിയുടെ പ്രാഥമിക ക്രമക്കേടാണ് കണ്ടെത്തിയത്. ഇതില്‍ എട്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കുറ്റപത്രം. ഒന്നാംപ്രതി ഗുരുവായൂര്‍ ഇന്ഫ്രാസ്ട്രെക്ച്ചര് കമ്പനിയും റോഡ് നിര്‍മാണ സമയത്തെ നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍, ചീഫ് എന്‍ജിനിയര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. എന്നാല്‍ ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കാത്തതില്‍ ബാക്കിയുള്ള എട്ടുപേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ആകെ മൂന്ന് ബസ് ബേ മാത്രം നിർമിച്ച ശേഷം 13എണ്ണം നിർമിച്ചതായി കള്ളറിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പുറമെ അനധികൃതമായി പരസ്യങ്ങള്‍ സ്ഥാപിച്ചതും സര്‍വീസ് റോഡുകളുടെ തിരിമറിയുമടക്കം നിരവധി ക്രമക്കേടുകളാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രെക്ച്ര്‍ കമ്പനിയും നാഷണല്‍ ഹൈവേ അതോറിറ്റിയും ചേര്‍ന്ന് രൂപീകരിച്ച കണ്‍സള്‍ട്ടന്‍സിയാണ് ഇത്തരത്തില്‍ വ്യാജ റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇങ്ങനെ കോടിക്കണണക്കിന് രൂപ തട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.