കാസര്‍കോട് മാര്‍കറ്റ്-കരിപ്പൊടി റോഡ് തകര്‍ന്ന് തരിപ്പണമായി; ‘പരിഹാരമില്ലെങ്കിൽ നഗരസഭ ഓഫീസിലേക്ക് മാര്ച് നടത്തും’
കാസര്‍കോട്: തകര്‍ന്ന് തരിപ്പണമായ കാസര്‍കോട് മാര്‍കറ്റ്-കരിപ്പൊടി റോഡ് അപകടം മാടി വിളിക്കുന്നു. കാല്‍നട യാത്ര പോലും നടത്താന്‍ കഴിയാത്ത വിധം ശോച്യാവസ്ഥയിലാണ് റോഡുള്ളത്. നിരവധി ആളുകള്‍ ഉപയോഗിക്കുന്ന റോഡിനോടാണ് നഗരസഭാ അധികൃതരുടെ ഈ അവഗണന. റോഡ് നന്നാക്കിയില്ലെങ്കില്‍ നഗരസഭ ഓഫീസിലേക്ക് മാര്ച് നടത്തുമെന്ന് കേരള കോണ്‍ഗ്രസ് (എം) മുനിസിപല്‍ കമിറ്റി വ്യക്തമാക്കി.
പല തവണ അധികാരികളെ റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് പരാതി. അധികാരികളും ഉദ്യോഗസ്ഥരും ജനങ്ങളെ പരീക്ഷിക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷത്തോളമായി. ടാറിളകി കുണ്ടും കുഴിയുമായ അവസ്ഥയിലാണ് റോഡ്. നിരവധി തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഉപകാരപ്പെടുന്ന റോഡ് മീൻ മാര്‍കറ്റ് പരിസത്തെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമായിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷമായി വലിയ തോതിലുള്ള ഗതാഗത കുരുക്കും അപകടവും പതിവായിരുന്നു. റോഡ് നവീകരണ പ്രവര്‍ത്തനം നടത്തി യാത്ര സുഗമമാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിക്കാത്തത് പ്രതിഷേധാര്ഹവമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊതു പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ തുക നീക്കിവെച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി വരുമെന്നും മറ്റുമുള്ള ന്യായീകരണങ്ങളും വാദങ്ങളുമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ തുക നീക്കിവെച്ചിട്ടുള്ളത് വെറും മൂന്നു ലക്ഷം രൂപയുടെ പ്രവൃത്തിക്കാണെന്നാണ് പറയുന്നത്.
റോഡില്‍ പലയിടത്തായി വലിയ ഗര്‍ത്തങ്ങളും കുഴികളും രൂപപെട്ടതിനാല്‍ ആരും തന്നെ ഈ റോഡ് ഉപയോഗിക്കാത്ത സ്ഥിതിയാണ്. രണ്ട് വാര്‍ഡിന്റെ മധ്യേ കടന്നു പോകുന്ന റോഡായതിനാല്‍ ഇരു വാര്‍ഡിലേയും കൗണ്‍സിലര്‍മാര്‍ക്ക് വാര്‍ഡ് തലത്തിലെ തുക ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. ആവശ്യമുള്ള തുക അനുവദിച്ച് നഗരസഭയ്ക്ക് റോഡ് ഗതാഗത യോഗ്യമാക്കാവുന്നതാണ്. അടിയന്തിരമായി റോഡ് പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നഗരസഭാ ഓഫീസ് മാര്ചടക്കമുള്ള അനിശ്ചിത കാല സമരവുമായി മുന്നോട്ട് പോകുമെന്ന് കേരള കോണ്‍ഗ്രസ് മുനിസിപല്‍ മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് ചേരങ്കൈ അറിയിച്ചു.