‘വിത്ത് മംഗ്ളൂറില്‍ നിന്നെത്തിച്ചു; കുപ്പി മുറിച്ച് മണ്ണ് നിറച്ച് വീടിന്റെ മട്ടുപ്പാവില്‍ ബികോം വിദ്യാര്‍ഥിയുടെ അടിപൊളി കഞ്ചാവ് കൃഷി’;
ഉപ്പള: മംഗ്ളൂറില്‍ നിന്ന് എത്തിച്ച വിത്ത് വിതച്ചത് വീടിന്റെ മട്ടുപ്പാവില്‍. കുപ്പി മുറിച്ച് മണ്ണ് നിറച്ച് വിത്തിട്ട് വീടിന്റെ മട്ടുപ്പാവിൽ അടിപൊളി കഞ്ചാവ് കൃഷി. ഒടുവിൽ ബികോം വിദ്യാര്‍ഥിയായ യുവാവിനെ തന്ത്രപരമായി പൊലീസ് കുടുക്കി.
കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ കെ പി നജീബ് മഹ്ഫൂസാണ് (22) വീടിന്റെ മട്ടുപ്പാവില്‍ കഞ്ചാവ് കൃഷി നടത്തി കുടുങ്ങിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുമ്പള ഇന്‍സ്പെക്ടര്‍ പി പ്രമോദും സംഘവും കുമ്പള ബംബ്രാണ കളത്തൂര്‍ റോഡിലെ വാടക ക്വാര്ടേഴ്സിലെത്തിയത്.
‘ടെറസില്‍ കഞ്ചാവ് കൃഷി ഉണ്ടെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞപ്പോള്‍ ‘ഹേയ് അങ്ങനൊന്നുല്ല്യ’ എന്ന മറുപടിയാണ് നജീബില്‍ നിന്നുമുണ്ടായത്. ഒന്നുനോക്കി വരാമെന്ന് പറഞ്ഞു യുവാവിനെ കൂട്ടി മട്ടുപ്പാവിലെത്തിയപ്പോഴാണ് മൂന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇതിനു രണ്ട് മാസം വളര്ചയുണ്ടായിരുന്നു. സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കും വേണ്ടിയാണ് കൃഷി നടത്തി വന്നതെന്ന് കുടുങ്ങിയതോടെ നജീബ് സമ്മതിച്ചു. മംഗ്ളൂറിലെ കോളജിലെ ബികോം വിദ്യാര്‍ഥിയായ നജീബ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ്. ഇതാണ് യുവാവിനെ കഞ്ചാവ് സ്വന്തമായി വളര്‍ത്താന്‍ പ്രേരണ നല്‍കിയത്’, പൊലീസ് പറഞ്ഞു.
എസ്ഐ വി കെ അനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം സുധീര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി അജയന്, ടി കെ സദന്, കൊച്ചുറാണി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.