അനതികൃതമായി കടത്തുകയായിരുന്ന 36 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി മഞ്ചേശ്വരം എക്സൈസിന്റെ പിടിയിലായി.
മഞ്ചേശ്വരം: മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടയിൽ പുലർച്ചെ 6.30 ന് മംഗലാപുരത്തു നിന്നും കാസർകോട്ടേക്ക് പോകുന്ന കർണാടക അർ ടി സി ബസിൽ നിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 36,47,000 രൂപ കണ്ടെടുത്തു.മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശി അഭിജിത് ഗോപാൽ ചോപഡെ എന്നയാളെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. കാസർകോട്ട് ജ്വല്ലറികളിൽ നിന്നും പഴയ സ്വർണാഭരണങ്ങൾ വാങ്ങി വില്പന നടത്തുന്ന വ്യാപാരിയാണ് താനെന്നാണ് പ്രതി എക്സൈസ് മൊഴി നൽകിയിരിക്കുന്നത്.
എന്നാൽ പ്രതിക്ക് പണത്തിന്റെ ഉറവിടം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാൻ സാധിച്ചിട്ടില്ല. മംഗലാപുരത്ത് പുതുതായി സ്വർണ്ണ കച്ചവടം തുടങ്ങിയ മാർവാടിയുടെ ജീവനക്കാരനാണെന്നും പറയപ്പെടുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കും. എക്സൈസ് ഇൻസ്പെക്ടർ ടി.കെ.സജിത്തിൻ്റെ നേതൃത്വത്തിലാണ് അനധികൃതമായി കടത്തിയ പണം കണ്ടെടുത്തത്.
അസി.എക്സൈസ് ഇൻസ്പെക്ടർ ജോസഫ്.ജെ, പ്രിവൻ്റീവ് ഓഫീസർമാരായ പീതാംബരൻ.കെ, ജയരാജൻ.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺസൺ പോൾ, സജിത്കുമാർ, ഷമീൽ, മഹേഷ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.