ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് മോഷണം, 14 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു
തിരുവനന്തപുരം : വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കം നോക്കി മോഷണം. വെഞ്ഞാറമൂട്ടിൽ വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. വെഞ്ഞാറമൂട് ആലന്തറ തനിമയിൽ വിജയകുമാരിയുടെ വീട് കുത്തിത്തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. വെള്ളിയാഴ്ച വീട്ടുകാർ കോയമ്പത്തൂരിൽ ക്ഷേത്ര ദർശനത്തിനായി പോയിരുന്നു.
ഞായറാഴ്ച വൈകിട്ടോടെ വീടിൻ്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ തിരികെ എത്തിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വീട്ടിൽ കവർച്ച നടന്നതായി കണ്ടെത്തിയത്. വീട്ടിലെ ഗേറ്റിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വാതിലുകളും അലമാരകളും പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന 14 ലക്ഷത്തോളം രൂപയുടെ വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വെഞ്ഞാറമൂട് സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.