സില്‍വര്‍ലൈനില്‍ അനിശ്ചിതത്വം: പഠനകാലാവധി അവസാനിച്ചു, സര്‍ക്കാരിന്റെ ആവേശവും ചോര്‍ന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ- റെയിലിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായി. നിശ്ചിത സമയത്തിനുള്ളില്‍ സാമൂഹികാഘാത പഠനം പൂര്‍ത്തിയാകാതെ വന്നതോടെ സ്ഥലമേറ്റെടുക്കല്‍ പോലുള്ള നടപടികള്‍ ഇനിയും വൈകുമെന്ന് ഉറപ്പായി.
ആറുമാസത്തിനകം സാമൂഹികാഘാതപഠനം പൂര്‍ത്തിയാക്കണമെന്നാണ് ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥ. എന്നാല്‍ വിവിധ ഏജന്‍സികള്‍ക്കാണ് ജില്ലകളിലെ സാമൂഹികാഘാത പഠനത്തിന്റെ ചുമതല നല്‍കിയിരുന്നത്. ചുരുക്കംചില ജില്ലകളിലൊഴികെ ഭൂരിഭാഗം ജില്ലകളിലെയും പഠനത്തിന്റെ കാലാവധി കഴിഞ്ഞു. ഈ മാസത്തോടുകൂടി ബാക്കിയുള്ളവയുടെയും കാലാവധി കഴിയും.
ഇനി ഏജന്‍സികള്‍ക്ക് സാമൂഹികാഘാത പഠനം തുടരണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട മുന്‍ വിജ്ഞാപനം പുതുക്കി ഇറക്കേണ്ടിവരും. എന്നാല്‍ അത്തരമൊരു തീരുമാനം ഇതുവരെ വന്നിട്ടില്ല. ആകെ 11 ജില്ലകളിലാണ് സാമൂഹികാഘാതപഠനം നടന്നുകൊണ്ടിരുന്നത്. പഠനത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഏജന്‍സികള്‍ക്ക് റവന്യു വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആകെ എത്ര വില്ലേജുകളില്‍ പഠനം പൂര്‍ത്തിയായി, ഇനി എത്രത്തോളം വില്ലേജുകളില്‍ പഠനം നടത്തണം, എത്രത്തോളം ആളുകളെ ഇനി കാണാനുണ്ട് എന്നീ വിവരങ്ങളാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിവരങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ ഏജന്‍സികളില്‍നിന്ന് സമാഹരിച്ച് റവന്യൂ വകുപ്പിന് അയച്ചുകൊടുക്കണമെന്നാണ് നിര്‍ദ്ദേശം.
പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ സർക്കാർ കാണിച്ച ആവേശം ഇപ്പോള്‍ കാണിക്കുന്നില്ല. പരസ്യപ്രസ്താവനകളോ രാഷ്ട്രീയ നീക്കങ്ങളോ ഇപ്പോള്‍ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് സാമൂഹികാഘാത പഠനത്തിന്റെ സമയം അവസാനിക്കുകയും അതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുതുക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നത്.
പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും സാമൂഹികാഘാത പഠനത്തിന്റെ ഉത്തരവാദിത്വം കെ- റെയിലിനാണെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സാമൂഹികാഘാത പഠനത്തിന്റെ സമയം കഴിഞ്ഞുവെന്ന വിവരങ്ങളും പുറത്തുവരുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട നടപടികളില്‍ മെല്ലെപ്പോക്ക് പ്രകടമാണ്. പ്രാദേശികമായി ഉയരുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് കല്ലുകളിടുന്നത് തടസപ്പെട്ടിരുന്നു. ഇതിന് സാമൂഹികാഘാത പഠനത്തിന് വേണ്ടി ജിയോ ടാഗിങ് നടത്തുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ അത് പ്രാവര്‍ത്തികമായില്ല. ഇനി സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കാതെ സാമൂഹികാഘാതപഠനം പൂര്‍ത്തിയാക്കുക അസാധ്യമാണ്.
അതേസമയം, സാമൂഹികാഘാത പഠനത്തിന്റെ സമയം കഴിഞ്ഞതുകൊണ്ട് പദ്ധതി ഉപേക്ഷേിച്ചുവെന്ന് അർഥമില്ലെന്നാണ് കെ-റെയിലിന്റെ മറുപടി. വിജ്ഞാപനം പുതുക്കുന്ന മുറയ്ക്ക് ബാക്കി പഠനം നടത്തുമെന്നും ഇപ്പോഴത്തേത് വെറും സാങ്കേതിക പ്രശ്നം മാത്രമാണെന്നുമാണ് കെ-റെയിലിന്റെ നിലപാട്.