വിമാന കമ്പനികളുടെ പകൽ കൊള്ളയടി : കേന്ദ്ര സർക്കാർ ഇടപെടണം
കോഴിക്കോട്: പെരുന്നാൾ, ഓണം അവധിയും, സ്കൂൾ അവധിക്കാലവും ആഘോഷിക്കാൻ വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസി മലയാളികളെ അന്യായമായ യാത്രാ നിരക്ക് വർദ്ധനയിലൂടെ പകൽ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നിലപാടിൽ നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതീഷേധിച്ചു.
വിമാന കമ്പനികൾ കൃത്രിമമായ യാത്രാ തിരക്ക് സൃഷ്ടിച്ച്, തോന്നിയപോലെ നിരക്ക് വർദ്ധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് പ്രവാസികളോടുള്ള വഞ്ചനയാണ്.
അപ്രതീക്ഷിതമായുണ്ടാകുന്ന യാത്രാ നിരക്ക് വർദ്ധനവ് കാരണം, അവധി കഴിഞ്ഞു തിരിച്ചു ജോലിയിൽ പ്രവേശിക്കാൻ പോലുമാകാതെ പലരും വിഷമിക്കുന്നു.
കോവിഡ് പ്രതിസന്ധിയിൽ പെട്ട് നാട്ടിൽ വരാൻ കഴിയാതിരുന്ന പ്രവാസികളും, നിരക്ക് വർദ്ധനവ് കാരണം ഇപ്പോൾ ബുദ്ധിമുട്ടുകയാണ്.
ഇതിനെതിരെ അടിയന്തിരമായി ഇടപെട്ട് വേണ്ടുന്ന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും, കേരള മുഖ്യമന്ത്രിക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
കോഴിക്കോട് കിംങ്ഫോർട്ട് ഹോട്ടലിലെ ദ സമ്മിറ്റ് ഹാളിൽ നടന്ന യോഗം ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീർ അഹമദ് ബേപ്പൂർ ഉദ്ഘാടനം ചെയ്തു.
എൻ പി എൽ സംസ്ഥാന പ്രസിഡന്റ് റഫീഖ് അഴിയൂർ അദ്ധ്യക്ഷത വഹിച്ചു.
ഷാനവാസ് തൊളിക്കോട്, യാഹൂട്ടി തിരുനാവായ, സലീം പാടത്ത്, എൻ.സി.അസീസ് കൊടുവള്ളി, ഇ.കെ.സമദ്ഹാജി മലപ്പുറം, റസാഖ് ആലപ്പുഴ, ഖാദർ ഒറവങ്കര കാസറഗോഡ്, ഹാരിഫ് മന്നന്തല, ഇ.ടി.ഹാരിസ്, സലീം തോപ്പയിൽ, റാഫി ഫറോക് എന്നിവർ ചർച്ചയിൽ സംബന്ധിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി സാലിം ബേക്കൽ സ്വാഗതവും, സെക്രട്ടറി ജാഫർ മേടപ്പിൽ നന്ദിയും പറഞ്ഞു.