കൊച്ചി: 325-ഓളം കുടുംബങ്ങളുടെ പ്രിയപ്പെട്ട കിടപ്പാടമായ മരട് ഫ്ലാറ്റിന്റെ ആയുസ്സ് തീരാൻ ഇനി നിമിഷങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രണ്ടെണ്ണം ശനിയാഴ്ചയും ബാക്കി രണ്ടെണ്ണം ഞായറാഴ്ചയും മണ്ണടിയും . ഒരു നാൾ കഴിയുന്നതോടു കൂടി ഫ്ലാറ്റുകൾ വെറും അവശിഷ്ടങ്ങളാകും. ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിൽ തകർക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. ആൽഫ സെറീൻ ഒഴികെയുള്ള എല്ലായിടത്തും സ്ഫോടകവസ്തുക്കൾ നിറച്ചുകഴിഞ്ഞു. വെള്ളിയാഴ്ച അവസാന കണക്ഷനുകൾ നൽകും. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യാണ് ആദ്യം നിലംപൊത്തുന്നത്.ശനിയാഴ്ച രാവിലെ 11 മണിയോട് കൂടി ആൽഫ സെറീനിന്റെ രണ്ട് ടവറുകൾ നിലംപതിക്കുകയും ഞായറാഴ്ച രാവിലെ 11-ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർന്നുവീഴും. വ്യാഴാഴ്ച അന്തിമ വിലയിരുത്തലുകളായിരുന്നു. വെള്ളിയാഴ്ച മോക് ഡ്രില്ലുണ്ട്.
ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറീൻ ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ളവരെ ശനിയാഴ്ച രാവിലെ ഒമ്പതുമണിക്കു മുമ്പ് ഒഴിപ്പിക്കും. എട്ടു മുതൽ നാലു വരെ ഇത്രയും ഭാഗത്ത് നിരോധനാജ്ഞയുണ്ട്. 200 മീ. അകലെ നിന്ന് സ്ഫോടനങ്ങൾ കാണാൻ കഴിയും. പറക്കൽരഹിത മേഖല (നോ ഫ്ളൈ സോൺ) യാണിത്. ഒഴിപ്പിക്കുന്ന പ്രദേശത്ത് വ്യാഴാഴ്ച അടയാളമായി കൊടി വെച്ചുതുടങ്ങി.ഫ്ളാറ്റുകൾ വീഴുമ്പോഴുള്ള പ്രകമ്പനം പഠിക്കാൻ ചെന്നൈ ഐ.ഐ.ടി. സംഘം എത്തുകയും അതിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസ് വ്യാഴാഴ്ച വൈകീട്ട് ഫ്ലാറ്റുകൾ സന്ദർശിച്ചു.
തീരപരിപാലന നിയമം ലംഘിച്ചാണ് മരടിൽ ഫ്ലാറ്റുകൾ സ്ഥാപിച്ചത്. നീണ്ട നാളത്തെ പോരാട്ടത്തിനൊടുവിലാണ് ഫ്ലാറ്റുകൾ പൊളിക്കാൻ തീരുമാനമായത്. ഫ്ലാറ്റിന്റെ മുൻ ഉടമകൾക്കും ഫ്ളാറ്റിലെ താമസക്കാരായിരുന്നവർക്കും ഫ്ലാറ്റ് മണ്ണടിയുന്ന കാഴ്ച്ച വേദനിപ്പിക്കുന്നത് തന്നെയാണ്. ഇന്നാണ് ഫ്ളാറ്റുകളുടെ മോക്ക് ഡ്രിൽ