കാസർകോട് :പൗരത്വ ഭേദഗതി, എൻആർസി നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാനായി കൗൺസിൽ വിളിച്ചുചേർത്ത് കാസർകോട് നഗരസഭ. ഇന്ന് പകൽ മൂന്നിന് അടിയന്തര കൗൺസിൽ യോഗമാണ്ഇതിനായി വിളിച്ചിട്ടുള്ളത്. പ്രമേയം അവതരിപ്പിക്കുന്നതിനെ എതിർക്കുമെന്ന് ബിജെപി കൗൺസിലർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രമേയം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കൗൺസിലർ കെ ദിനേശ് കഴിഞ്ഞദിവസം ചെയർപേഴ്സണ് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച അടിയന്തര കൗൺസിൽ വിളിച്ചത്.
സംസ്ഥാന നിയമസഭ വിളിച്ചുകൂട്ടി എൽഡിഎഫ് സർക്കാർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. നിയമത്തിനെതിരെ രംഗത്തുണ്ടെങ്കിലും മുസ്ലിംലീഗ് നേതൃത്വത്തിലുള്ള നഗരസഭയിൽ ഇത്തരത്തിൽ പ്രമേയം അവതരിപ്പിക്കാൻ ഭരണസമിതിതയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സിപിഐ എമ്മിന്റെ ഏക അംഗം പ്രത്യേക കൗൺസിൽ വിളിച്ചുചേർത്ത് പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യവുമായി കത്ത് നൽകിയത്.
നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധമുയരുമ്പോൾ നിയമസഭ നൽകിയ മാതൃക പിന്തുടർന്ന് എത്രയും വേഗം കൗൺസിൽ വിളിക്കണമെന്നാണ്ചെന്നിക്കര വാർഡ് കൗൺസിലറായ ദിനേശൻ കത്തിൽ ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ച ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം വെള്ളിയാഴ്ച രാവിലെ പത്തിന് ചേരുന്ന നഗരസഭയുടെ സാധാരണ കൗൺസിൽ യോഗത്തിന് ശേഷം പകൽ മൂന്നിന് പ്രത്യേക കൗൺസിൽതന്നെ വിളിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു.ഇന്നലെ നഗരത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വനിതാലീഗിന്റെ നേതൃത്വത്തിൽ വമ്പൻ റാലി നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് വനിതാ അംഗങ്ങൾ നിർണായക ശക്തിയായ സഭയിൽ രാജ്യമാകെ പ്രക്ഷോഭക്കൊടുങ്കാറ്റ് ഇളക്കിവിട്ട വിഷയം ചർച്ചക്കെടുക്കുന്നത്.പ്രമേയത്തിന്മേൽ സഭയിൽ ശബ്ദായമാനമായ രംഗങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.