തിരുവനന്തപുരം: അടിച്ച് പൂസായി ആരെങ്കിലും ഇനി റോഡില്‍ കിടന്നാല്‍ അവിടെ കിടക്കത്തേയുള്ളൂ. പൊലീസ് തിരിഞ്ഞു നോക്കില്ല. അങ്ങനെ നോക്കിയാല്‍, നോക്കുന്ന പൊലീസിന് പണിയാകും. മദ്യപിച്ച് ഫിറ്റായി കിടക്കുന്നവരെ വിട്ടുകളയാനാണ് പൊലീസുകാരോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ഡി.ജി.പിയുടെ നിര്‍ദേശം. തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ സംസ്ഥാന പൊലീസ് മേധാവി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എസ്.എച്ച്.ഒ മാരും സ്റ്റേഷന് റൈറ്റര്മാരുമാണ് പങ്കെടുത്തത്. പുതുവര്‍ഷത്തില്‍ സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെകൂടി വിളിച്ചുകൂട്ടി ഉന്നത ഉദ്യോഗസ്ഥര്‍ നയം വിശദീകരിച്ചത്.
പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനവും ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് യോഗത്തിലുണ്ടായത്. പൊതുസ്ഥലത്തോ വീടുകളിലോ പ്രശ്നമുണ്ടാക്കുന്നവരെ ഉള്‍പ്പെടെ മദ്യത്തിന്റെയോ മറ്റേതെങ്കിലും ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടവരെയോ യാതൊരു കാരണവശാലും സ്റ്റേഷനുകളില്‍ സൂക്ഷിക്കരുതെന്നാണ് പ്രധാന നിര്‍ദേശം.
മദ്യപിച്ച് വീടുകളില്‍ അക്രമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും പൊലീസെത്തി പ്രശ്നക്കാരെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ട് വരാറുണ്ട്. ഇനി ഇത്തരക്കാരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് വരില്ല. വിശേഷിച്ച് രാത്രിയില്‍. വിവരം ലഭിച്ചാല്‍ പൊലീസെത്തി അയല്‍ക്കാരുടെയോ നാട്ടുകാരുടെയോ സാന്നിദ്ധ്യത്തില്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് മടങ്ങിപ്പോരും. സ്ഥിരം പ്രശ്നക്കാരോ സമൂഹത്തിന് ഭീഷണിയോ ഉള്ളവരാണെങ്കില്‍ ബന്ധുക്കളുടെ സഹായത്തോടെ അവരെ നിയമാനുസൃതം ചികിത്സയ്ക്ക് വിധേയരാക്കും. പൊലീസിനെ കണ്ട് ഇവര്‍ പ്രകോപിതരായാലും അവരെ കൈയേറ്റം ചെയ്യരുതെന്നാണ് മറ്റൊരു നിര്‍ദേശം.
മറ്റ് നിര്‍ദേശങ്ങള്‍
എല്ലാ സ്റ്റേഷനുകളിലും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഹെല്‍പ്പ് ഡസ്കുകള്‍ വേണം. ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ക്കും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പബ്ളിക് റിലേഷന്‍സ് ഓഫീസര്‍മാരും പ്രവര്‍ത്തിക്കണം. സ്റ്റേഷനുകളിലെത്തുന്ന എല്ലാ പരാതികളിലും കൃത്യമായി നടപടികൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കണം.
സ്റ്റേഷനിലെ കാമറകള്‍ ലോക്കപ്പുള്പ്പെടെ കാണത്തക്കവിധം ക്രമീകരിക്കണം. ഇവ ഡി.ജി.പി ഓഫീസിലെ കണ്ട്രോള് റൂം നിരീക്ഷണത്തിലായിരിക്കണം.
വാഹന പരിശോധനയില്‍ ഡി.ജി.പി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒളിഞ്ഞും മറഞ്ഞും നിന്ന് പരിശോധിക്കാനോ കുടുംബമായി പോകുന്നവരെ തടഞ്ഞ് ബുദ്ധിമുട്ടിക്കാനോ പാടില്ല. അത്തരം നിയമലംഘനങ്ങള്‍ ഫോണിലോ കാമറയിലോ പകര്‍ത്തി നടപടി സ്വീകരിക്കാം.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല. സ്ത്രീകളെയോ കുട്ടികളെയോ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്താന്‍ പാടില്ല. വനിതാ പൊലീസ് സഹായത്തോടെ താമസ സ്ഥലത്തെത്തി നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കണം.
പട്രോളിംഗ് ശക്തമാക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സാദ്ധ്യമായ എല്ലാ നടപടികളും കൈക്കൊള്ളണം.
അഴിമതിയോ മറ്റ് പെരുമാറ്റ ദൂഷ്യങ്ങളോ വച്ചുപൊറുപ്പിക്കില്ല.