ലഖ്നൗ: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവമായി ബന്ധപ്പെട്ട യാത്രക്കിടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നേരത്തെ മുംബൈ പൊലീസും കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു.
ട്വിറ്റർ ഹാൻഡിലിലൂടെ അറസ്റ്റിലായ വിവരം കണ്ണൻ ഗോപിനാഥൻ തന്നെ പുറത്തു വിട്ടിരുന്നു. അലിഗഡ് സർവ്വകലാശാലയിലേക്കുള്ള യാത്രാമധ്യേയാണ് കസ്റ്റഡിയിലെടുത്തത്. അലിഗഡിൽ പ്രവേശിക്കരുതെന്ന ഉത്തരവുണ്ടായിരുന്നു. പൊലീസ് തന്നെ ഒരു ഹോട്ടലിലെത്തിച്ചു എന്ന് നേരത്തെ ട്വീറ്റ് ചെയ്ത അദ്ദേഹം എന്തിനാണ് ഇവിടേക്ക് കൊണ്ടു വന്നതെന്ന് തനിക്കറിയില്ലെന്നും ട്വിറ്ററില്‍ കുറിച്ചു. പൊലീസ് തന്നോട് മാന്യമായാണ് പെരുമാറുന്നതെന്നും കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരമാണ് തങ്ങൾ കസ്റ്റഡിയിലെടുക്കുന്നതെന്ന് യുപി പൊലീസ് തന്നോട് പറഞ്ഞുവെന്നും ട്വീറ്റിൽ പറയുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ ഐഎഎസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ അന്ന് പറഞ്ഞിരുന്നു. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥൻ ദാദ്ര നഗര്‍ ഹവേലിയിലെ കളക്ടറുമായിരുന്നു.