സ്പെഷ്യൽ റിപ്പോർട്ട് കെ എസ് ഗോപാലകൃഷ്ണൻ
കാസർകോട്:കല്യോട്ട് പെരുങ്കളിയാട്ടത്തിനിടെ ഉണ്ടായ ഭക്ഷ്യ വിഷബാധയെ കുറിച്ച് അന്വേഷണത്തിന് സർക്കാർ ഉന്നതങ്ങളിൽ ആലോചനകൾ മുറുകി.നാടിനെ നടുക്കിയ സംഭവത്തെ സംബന്ധിച്ചു കാസർകോട് ജില്ലാ കളക്ടർ ഇതിനകം അന്വേഷണം നടത്തിക്കഴിഞ്ഞു.വിഷബാധയേറ്റ് പെരിയ ആശുപത്രിൽ പ്രവേശിപ്പിക്കപ്പെട്ട ചിലരിൽനിന്ന് കളക്ടർ വിവരം ശേഖരിച്ചു കഴിഞ്ഞു.ഇന്നലെ പുലർച്ചെയാണ് കളക്ടർ ആശുപത്രിയിലെത്തി വിവരങ്ങൾ തേടിയത് .
അതേസമയം ഉത്സവനഗരിയിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച വാർത്തകൾ മലയാളത്തിലെ വൻകിട മാധ്യമങ്ങൾ പൂഴ്ത്തിയത് വായനക്കാരിലും പൊതുസമൂഹത്തിലും പരക്കെ ചർച്ചയായിട്ടുണ്ട്.സി.പി.എം മുഖപത്രമായ ദേശാഭിമാനി മാത്രമാണ് ഇതേക്കുറിച്ചു വാർത്ത നൽകിയത്.അങ്കണവാടികളിലെ ഉച്ചക്കഞ്ഞിയിൽ പാറ്റ വീണാൽ അന്തിച്ചർച്ച കൊഴുപ്പിക്കുന്ന ചാനൽ പുലികളും പെരുങ്കളിയാട്ടത്തിലെ വിഷബാധ മനപ്പൂർവം മറച്ചുവെച്ചു.
ഏതാണ്ട് ആയിരത്തോളം പേര് വിഷബാധയേറ്റ് ചികിത്സയിലാണ്.ഇത് പലരും പുറത്തുവിടാൻ ധൈര്യപ്പെടുന്നില്ല.വിഷബാധ സംബന്ധിച്ചു വിവരങ്ങൾ പുറത്തുവിട്ടാൽ ദൈവകോപം ഉണ്ടാകുമെന്നും ചില കേന്ദ്രങ്ങൾ ഭീഷണിപ്പെടുത്തുന്നുണ്ട്.ഇത്രമേൽ ഗുരുതരമായ സംഭവം നടന്നിട്ടും ജില്ലയിലെ രാഷ്ട്രീയ നേതൃത്വവും ഇതുവരെ പ്രതികരിച്ചിട്ടില്ല.