പിണറായി : വേങ്ങാട് കുരിയോട് സിപിഐ എം ഓഫീസിനും അങ്കണവാടിക്കുംനേരെ ആർഎസ്എസ് അക്രമം. ജനൽചില്ലുകൾ ഉൾപ്പെടെ തകർത്തു. കുരിയോട് സൗത്ത് ബ്രാഞ്ച് ഓഫീസായ നായനാർ സ്മാരക മന്ദിരത്തിനുനേരെയാണ് ബുധനാഴ്ച പുലർച്ചെ മൂന്നോടെ അക്രമം. ഓഫീസിന്റെ ജനൽ ചില്ലുകൾ, ഫ്രെയിമുകൾ, വാതിൽ, കസേരകൾ എന്നിവ തകർത്തു. പ്രചാരണ ബോർഡുകൾ, ബാനറുകൾ, ഡിവൈഎഫ്ഐകൊടിമരം, മെയിൻസ്വിച്ച് എന്നിവ നശിപ്പിച്ചു. ഓഫീസിനകത്ത് തീയിടാനും ശ്രമമുണ്ടായി. സമീപത്തെ അങ്കണവാടിയുടെ ജനൽ ചില്ലും തകർത്തിട്ടുണ്ട്.
അക്രമം തടയാനെത്തിയ സമീപവാസിയായ പി സി വിനീഷിനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ചു. പരിക്കേറ്റ ബിനീഷ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സുമോവാനിലും ബൈക്കുകളിലും എത്തിയ പടുവിലാക്കാവ് പരിസരത്തെ ആർഎസ്എസ്സുകാരാണ് അക്രമത്തിനു പിന്നിൽ. കെ വി പ്രഫുൽ, മൈക്കിൾ എന്ന ജിതിൻ രാഗേഷ്, പടുവിലായി മോഹനൻ വധക്കേസ് പ്രതി കെ വി സായൂജ്, കെ സി നിധിൻ, കമ്പൂട്ടി എന്ന നിതീഷ്, ടുട്ടു എന്ന അതുൽ തുടങ്ങിയവരാണ് അക്രമം നടത്തിയത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പടുവിലായി പടിഞ്ഞാറെ വീട്ടിൽ സായൂജ് (26), പാതിരിയാട് കെ നവജിത് (25), ശങ്കരനെല്ലൂർ മാങ്കികുണ്ടിൽ എം കെ നിധീഷ് (31), കുര്യോട് രാജീവത്തിൽ രൂപേഷ് രാജ് (25), കുര്യോട് കുണ്ടത്തിൽ പ്രബുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. പ്രതികളെ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, സിപിഐ എം ഏരിയാ സെക്രട്ടറി കെ ശശിധരൻ, പി പവിത്രൻ, എം ജയൻ, കെ പത്മനാഭൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഓഫീസ് പരിസരം കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും നടത്തി