പ്രതിയും ബന്ധുക്കളും തട്ടിക്കൊണ്ടുപോയ പോക്സോ കേസ് ഇരയെ കണ്ടെത്താനായില്ല, പെൺകുട്ടിയെ പീഡിപ്പിച്ചത് ചെറിയച്ഛൻ; രക്ഷിതാക്കളുടെ ഫോൺ സ്വിച്ച് ഓഫെന്ന് പോലീസ്
പാലക്കാട്: തട്ടിക്കൊണ്ടുപോയ പോക്സോ കേസിലെ ഇരയെ കണ്ടെത്താനായില്ല. വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപ് പ്രതിയായ ചെറിയച്ഛനും മറ്റ് ബന്ധുക്കളും ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
മുത്തശ്ശിക്കൊപ്പമായിരുന്നു പതിനൊന്നുകാരി താമസിച്ചിരുന്നത്. പ്രതിക്ക് പിന്തുണ നൽകുന്നവരാണ് മാതാപിതാക്കളെന്നും, അതിനാൽ അവർക്കൊപ്പം താമസിക്കാൻ താത്പര്യമില്ലെന്നും കുട്ടി നേരത്തെ അറിയിച്ചിരുന്നു.
മുത്തശ്ശിയുടെ വീട്ടിലെത്തിയ പ്രതിയും സംഘവും ബലപ്രയോഗത്തിലൂടെയാണ് പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയത്. കാറിലും ബൈക്കിലുമാണ് ഇവർ എത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റ് തുണി കൊണ്ട് മറച്ചിരുന്നു. ബൈക്കിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുട്ടി രക്ഷിതാക്കൾക്കൊപ്പമുണ്ടായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫാണ്.