അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്ന സുരേഷ്; ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി
കൊച്ചി: ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കെ ടി ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യൽ ചൂണ്ടിക്കാട്ടി സ്വപ്ന ഹാജരായിരുന്നില്ല.ഗൂഢാലോചന കേസിൽ സ്വപ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് തള്ളിയാൽ അറസ്റ്റുണ്ടായേക്കും. എന്നാൽ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം, രഹസ്യമൊഴി പിൻവലിക്കാൻ ഇടപെട്ടു എന്ന് സ്വപ്ന ആരോപിച്ച ഷാജ് കിരൺ ചോദ്യം ചെയ്യലിനായി ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരായി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിയ്ക്ക് കൈമാറുമെന്ന് ഷാജ് കിരൺ പറഞ്ഞു. അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത് ഇഡിയോടും വെളിപ്പെടുത്തും. ഫോൺ ക്രൈം ബ്രാഞ്ചിന് കൈമാറിയെന്നും ഷാജ് കിരൺ പറഞ്ഞു.