ഈ കാറ് വേണ്ടെങ്കിൽ സാറിന് 12,80,000 രൂപ തരാം, വിലക്കുറവ് നോക്കി ഓൺലൈൻ സൈറ്റിൽ നിന്നും സാധനം വാങ്ങുന്നവർ ജാഗ്രതൈ
പയ്യോളി: ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടിടാൻ സൈബർസെൽ പരക്കം പായുമ്പോഴും പൂട്ടഴിച്ച് പുത്തൻ വിദ്യകളുമായി വിരുതൻമാർ രംഗത്ത്. കഴിഞ്ഞ ദിവസം കെ.എസ്.ബി. ഉദ്യോഗസ്ഥനായ ഇരിങ്ങൽ സ്വദേശി ബൈജുവിനു പണം നഷ്ടമാവാതിരുന്നതു യാദൃശ്ചികമായാണ്. ‘മീശോ’ യിൽ ഉത്പന്നങ്ങൾക്ക് ഓർഡർ ചെയ്ത ബൈജുവിന് ഡെലിവറിക്ക് പിന്നാലെ മീശോയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ ലക്കി ഡ്രായിൽ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ രജിസ്ട്രേഷൻ, ഇൻഷുറൻസ്, ട്രാൻസ്പോർട്ടേഷൻ ചാർജ് ഇനങ്ങളിലായി 12,800 രൂപ അടയ്ക്കണമെന്നുമാവശ്യപ്പെട്ട് സന്ദേശവും എത്തി. പണമടച്ചു കഴിഞ്ഞാൽ 3 ദിവസത്തിനുള്ളിൽ വാഹനം അടുത്തെത്തും എന്നുമുണ്ടായിരുന്നു. കാറിന് പകരം പണമായി 12,80,000 രൂപ ലഭിക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.കാറാണ് ആവശ്യമെങ്കിൽ ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവയും പണമാണ് വേണ്ടതെങ്കിൽ ബാങ്ക് പാസ്ബുക്ക് മുൻവശത്തെ പേജ്, ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ്, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവയും ഹാജരാക്കണമെന്നും പറഞ്ഞു. പിന്നീട് സമ്മാനം ഉറപ്പു വരുത്തുന്നതിനായി വിളിച്ച ബൈജു കാർ ഡെലിവറി ചെയ്യുന്ന മുറയ്ക്ക് പണം നൽകാം എന്ന് പറഞ്ഞതോടെ, അത് പറ്റില്ലെന്ന് പറയുകയും ഫോൺ ഡിസ്കണക്ട് ചെയ്യുകയുമായിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന് നമ്പരും വിവരങ്ങളും ബൈജുവും കുടുംബവും മാദ്ധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു.