‘ഇപി ജയരാജന് സ്റ്റീല്‍ ബോംബാണെന്ന് കണ്ടുപിടിച്ചു, എൽ ഡി എഫ് കണ്‍വീനറെ എഫ്ബിഐ വരെ അന്വേഷിക്കുന്നു’
തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമിച്ച കേസില്‍ പോലീസ് ആകെ പെട്ടിരിക്കുകയാണെന്ന് റോജി എം.ജോണ്‍ എം.എല്‍.എ. കേസില്‍ പ്രതിയെ പിടിച്ചാല്‍ മാത്രം പോര, കോണ്‍ഗ്രസ് ബന്ധമുള്ള പ്രതിയെ കൊണ്ടുവന്നില്ലെങ്കില്‍ എല്‍.ഡി.എഫ്. കണ്‍വീനറും സി.പി.എമ്മും ആകെ കുഴപ്പത്തിലാകുന്ന അവസ്ഥയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. എ.കെ.ജി. സെന്റര്‍ ആക്രമണത്തെ സംബന്ധിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ.ജി. സെന്ററിന് നേരേ ആക്രമണമുണ്ടായിട്ട് നാലുദിവസം കഴിഞ്ഞു. ഭരണപക്ഷത്തുനിന്ന് ആരെങ്കിലും ഈ വിഷയം അവതരിപ്പിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഒരാളുപോലും ഈ വിഷയം സഭയില്‍ കൊണ്ടുവരാന്‍ തയ്യാറായില്ല.
എ.കെ.ജി. സെന്ററില്‍ അഞ്ചുമിനിറ്റുള്ളില് എത്തിചേര്‍ന്ന ഇ.പി. ജയരാജന് അക്രമം നടത്തിയത് കോണ്‍ഗ്രസാണെന്ന് പ്രഖ്യാപിച്ചു. സ്റ്റീല്‍ ബോംബാണെന്നും അദ്ദേഹം കണ്ടുപിടിച്ചു. സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസും കെജിബിയും എഫ്ബിഐയുമെല്ലാം എല്‍ഡിഎഫ് കണ്‍വീനറെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കാരണം അദ്ദേഹത്തിന്റെ വിദഗ്ധ ഉപദേശം ഇനി അവര്‍ക്കും ആവശ്യമായി വരും. അക്രമം നടന്ന് അഞ്ചുമിനിറ്റിനുള്ളില്‍ പ്രതിയാരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് അടിവരയിട്ട് പറയാന്‍ സാധിച്ചുവെങ്കില്‍ ഇത്രയും വലിയ വിദഗ്ധന്‍ ലോകത്ത് വേറെയാരെങ്കിലും ഉണ്ടോ?
അക്രമം നടന്ന് അഞ്ചുമിനിറ്റിനുള്ളില്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് ബിജെപിയോ എസ്ഡിപിഐയോ ആര്‍എസ്എസോ ആണ് അക്രമത്തിന് പിന്നിലെന്ന് പറയാത്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ക്കോ സിപിഎമ്മിലേ ഒരാള്‍ക്ക് പോലുമോ ആ സംശയം തോന്നിയില്ല. ഇത് വിചിത്രമായ കാര്യമാണ്. കാരണം ബിജെപിക്കാര്‍ സിപിഎം ഓഫീസ് അക്രമിക്കില്ലെന്ന് സിപിഎമ്മിന് നല്ല ബോധ്യമുണ്ട്. ബിജെപി ഓഫീസ് ആക്രമിച്ച കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപേക്ഷ തള്ളിയദിവസം തന്നെയാണ് എകെജി സെന്ററിലേക്ക് ആക്രമണം നടന്നത്. ബിജെപിയും എസ്ഡിപിഐയും ഒന്നും ഇവരുടെ ശത്രുവല്ല. കോണ്‍ഗ്രസാണ് ഇവരുടെ ശത്രു. കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയെന്നതാണ് ഇവരുടെ അജന്‍ഡ.
കേരള പോലീസിന്റെ അവസ്ഥ പരിതാപകരമാണ്. അവര്‍ക്ക് ഷാജ് കിരണുമായി മണിക്കൂറുകളോളം സംസാരിക്കണം. സരിത്തിനെ രാത്രിക്ക് രാത്രി പൊക്കണം. എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പോലീസ് ആകെ പെട്ടിരിക്കുകയാണ്. പ്രതിയെ പിടിക്കണം. പിടിച്ചാല്‍ മാത്രം പോര, കോണ്‍ഗ്രസ് ബന്ധമുള്ള പ്രതിയെ കൊണ്ടുവന്നില്ലെങ്കില്‍ കണ്‍വീനറും സിപിഎമ്മും കുഴപ്പത്തിലാകും. പിടിച്ച പ്രതിയുടെ അമ്മായിടുടെയോ അമ്മാവന്റെയോ കുഞ്ഞമ്മയുടെയോ അടുത്ത് ഒരു കോണ്ഗ്രസുകാരന് ഉണ്ടെന്ന് പറഞ്ഞെങ്കില്‍ മാത്രമേ ഈ കോലാഹലങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ കഴിയൂ. അതിനുപറ്റിയ പ്രതിക്കായി പോലീസ് നടക്കുകയാണ്.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഏതെങ്കിലും ഒരു പ്രതിയെ പിടിക്കാനായോ? സംഭവം നടന്ന് അരമണിക്കൂറിനകം മുഖ്യമന്ത്രി അവിടെ പോയതാണല്ലോ. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി എന്നുതന്നെ പറയേണ്ടി വരും.
മുഖ്യമന്ത്രിക്കെതിരേ ആരോപണമുയര്‍ന്നാല്‍ അത് മറച്ചുവെയ്ക്കാന്‍ എന്ത് അതിക്രമവും നടത്തുമെന്നതാണ് ഇപ്പോള്‍ കാണുന്നത്. ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ വരുമ്പോള്‍ നടക്കുന്ന കോലാഹലങ്ങളാണ് ഇതെന്ന് യാതൊരു സംശയവും വേണ്ട’- റോജി എം.ജോണ്‍ പറഞ്ഞു.