പീഡനക്കേസ്: പി സി ജോർജിനെ അല്പസമയത്തിനകം അറസ്റ്റ് ചെയ്യും; പരാതി നൽകിയത് സോളാർ കേസ് പ്രതി
തിരുവനന്തപുരം: പീഡനപരാതിയിൽ മുൻ എം എൽ എ പി സി ജോർജിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. സോളാർ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ അല്പസമയത്തിനകം അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യും. ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി തന്നെ കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി.അതേസമയം, മുഖ്യമന്ത്രിക്കെതിരെ പി സി ജോർജ് ഇന്ന് രംഗത്തെത്തിയിരുന്നു. പിണറായി തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ്. ഞാൻ ഒരു വൃത്തികേടും കാണിച്ചിട്ടില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി നുണയാണെന്ന് തെളിയുമെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് രാവിലെ അദ്ദേഹം പ്രതികരിച്ചത്.മുഖ്യമന്ത്രിയും കുടുംബവും കള്ളക്കടത്തു നടത്തിയതിനു താൻ എന്ത് തെറ്റ് ചെയ്തു. ലാവ്ലിൻ കേസ് വന്നാൽ പിണറായി അകത്താകും. പിണറായിക്കെതിരെ പ്രതികാരം ചെയ്യും. മാന്യമായി ജനങ്ങളെ അണിനിർത്തി ജനകീയമായിട്ടിരിക്കും പ്രതികാരം ചെയ്യുക. ഏഴു തവണ എം എൽ എ ആയ തന്റെ മുഴുവൻ സ്വത്തുക്കളും പിണറായിക്ക് നൽകാം. പിണറായിയുടെ സ്വത്തിന്റെ നാലിലൊരു ഭാഗം പോലും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് വട്ടിളകിയിരിക്കുകയാണ്. തനിക്കെതിരെ നിരന്തരം കേസെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിൽ പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. സ്വപ്ന സുരേഷും പി സി ജോർജുമാണ് പ്രതികൾ. ഇ ഡി ചോദ്യം ചെയ്യൽ നടക്കുന്നതിനാൽ പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്വപ്ന സുരേഷ് അറിയിച്ചിട്ടുള്ളത്.