വൻ കട ബാധ്യത: മലയാളി ദമ്പതികൾ പളനിയിൽ ജീവനൊടുക്കിയ നിലയിൽ
പാലക്കാട് കട ബാധ്യതയെ തുടർന്ന് പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി. പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരനും ഭാര്യ സത്യഭാമയുമാണ് ജീവനൊടുക്കിയത്. വാട്സാപ്പിൽ ബന്ധുക്കൾക്ക് തങ്ങൾ ജീവനൊടുക്കുകയാണെന്ന് ഇവർ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം പളനിയിലെ ലോഡ്ജിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പളനി ടൗൺ പോലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സുകുമാരനും സത്യഭാമയും ഇന്നലെ പുലർച്ചെയാണ് പളനിക്ക് പോയത്. പാലക്കാട് ആലത്തൂരിൽ വീടിനടുത്ത് ചെറിയ പലചരക്ക് കട നടത്തുന്നവരാണ് ഇരുവരും. ചെറിയ രീതിയിൽ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. രണ്ടുമക്കൾ കുടുംബ സമേതം വിദേശത്താണ്. ഇളയമകനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്.