ഇങ്ങനെയല്ല ഭരിക്കേണ്ടത്, കേരളം ഞാനാണ് ഭരിച്ചിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു: വിമർശനവുമായി വി മുരളീധരൻ
തിരുവനന്തപുരം: എ കെ ജി സെന്ററിലേക്ക് ബോംബെറിഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സർക്കാരിന്റെ കഴിവില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും സർക്കാരും ആഭ്യന്തരവകുപ്പും സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.’സംഭവത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ ഞാനല്ല കേരളം ഭരിക്കുന്നത്. ഞാനാണ് ഭരിച്ചിരുന്നതെങ്കിൽ ഇങ്ങനെയൊരു സംഭവം ഒരിക്കലും നടക്കില്ല.മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരാൾ രാത്രി 11.30-ന് വരുന്നു. പൊലീസ് സംവിധാനവും ഇന്റലിജന്‍സ് സംവിധാനവും ഇത്ര ദുർബലമാണോ?. ഇത് അന്വേഷിക്കാൻ കഴിവില്ലാത്തവർക്ക് ഭരിക്കാനും അർഹതയില്ല. പ്രസ്താവന ഇറക്കലും ബോർഡ് വയ്ക്കലും മാത്രമല്ല ഭരണം. ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തലാണ്. ഇക്കാര്യത്തിൽ സർക്കാരും ആഭ്യന്തര വകുപ്പും പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തേണ്ടത് ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. തന്റെ നേതാവിന് ഭരിക്കാൻ കഴിവില്ലെന്നാണ് ഇ പി ജയരാജൻ പറയേണ്ടത്. തന്റേടമുണ്ടെങ്കില്‍ ഇക്കാര്യം പറയണം’- മുരളീധരൻ പറഞ്ഞു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിലേക്ക് സ്കൂട്ടറിൽ എത്തിയ ഒരാളാണ് സ്ഫോടക വസ്തു എറിഞ്ഞത്. ആരാണ് അക്രമിയെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് സി പി എം ആരോപിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്