ഗർഭം നിലനിർത്താനുളള മരുന്നിന് പകരം നൽകിയത് ഗർഭച്ഛിദ്രത്തിനുളള ഗുളിക
മലപ്പുറം: ഗർഭം നിലനിർത്തുന്നതിനുളള മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും മാറിനൽകിയത് ഗർഭം അലസിപ്പിക്കാനുളള മരുന്ന്. എടവണ്ണ സ്വദേശിനിയായ യുവതിയാണ് ഗുളിക കഴിച്ചതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം കാരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ഗർഭം അലസിപ്പോയി. പരിശോധനയിൽ നൽകിയത് ഗർഭം അലസുന്നതിനുളള മരുന്നാണെന്ന് വ്യക്തമായി. യുവതിയുടെ പരാതിയിൽ ഷോപ്പിനെതിരെ കേസെടുത്തു
ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്നാണ് സ്ഥാപനം വിറ്റതെന്നും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നില്ല മരുന്ന് വിൽപ്പനയെന്നും വ്യക്തമായതായി ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. എം.സി. നിഷിത് പറഞ്ഞു.
സ്ഥാപനം വിറ്റ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്ത് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു.