ആശുപത്രിയിൽ അമ്മയ്ക്കരികിൽ ഉറങ്ങിക്കിടന്ന നവജാതശിശുവിനെ കടിച്ചുകൊന്ന് തെരുവ് നായ്ക്കൾ
.
ഡൽഹി : ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും അരികിൽ നിന്ന് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നായ്ക്കൾ കടിച്ചുകീറി കൊന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പ്രാദേശിക സിവിൽ ആശുപത്രിയിലേക്ക് അയച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കളുടെ ആരോപണത്തോട് ആശുപത്രി മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല. അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെ കൈരാനയിൽ താമസിക്കുന്ന ഷബ്നത്തിന് ജൂൺ 25 ന് പാനിപ്പത്തിലെ ഹാർട്ട് ആൻഡ് മദർ കെയർ ഹോസ്പിറ്റലിൽ വച്ചാണ് കുഞ്ഞ് ജനിച്ചത്. ജനറൽ വാർഡിൽ അമ്മയ്ക്കൊപ്പം കട്ടിലിൽ കിടന്ന നവജാത ശിശുവിനെ മുത്തശ്ശിയും ബന്ധുവും ഉറങ്ങിക്കിടക്കെയാണ് നായ കടിച്ചുകീറി കൊന്നത്.
പുലർച്ചെ 2.15 ഓടെയാണ് കുഞ്ഞിനെ കാണാതായതായി വീട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ തൊട്ടടുത്ത പറമ്പിൽ കുഞ്ഞിനെ വായിൽ പിടിച്ച് നിൽക്കുന്ന നായയെ കണ്ടെത്തി. വീട്ടുകാർ കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപോയെങ്കിലും നായ്ക്കളുടെ കടിയേറ്റ് എല്ലായിടത്തും മുറിവുകളോടെ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ കണ്ടെത്തി.